watching through

Monday, November 20, 2023

"വാൽപ്പാറയിലെ വശ്യത.."

"വാൽപ്പാറയിലെ വശ്യത...."
യാത്രാപ്രേമികൾക്ക് മാത്രമായുള്ള റൂട്ടിലൂടെയാണ്  ഇത്തവണ കെ എം എം ഓഫിസേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബർ 22 ന് പുറപ്പെട്ട വാൽപ്പാറ യാത്ര.  രാത്രി പത്തുമണിയോടെ കൊല്ലം ക്ലബ്ബ് പരിസരത്തു നിന്നാരംഭിച്ച മുപ്പതു പേരടങ്ങുന്ന ഞങളുടെ യാത്ര കരുനാഗപ്പള്ളി,കായംകുളം, ആലപ്പുഴ ,എറണാകുളം വഴി ചാലക്കുടിയിലൂടെ അതിരപ്പിള്ളിയിൽ പുലർച്ചെ മൂന്നര മണിയോടെയാണ് എത്തിച്ചേർന്നത്. രാത്രിയാത്ര തിരഞ്ഞെടുത്തത് ,സമയനഷ്ടം കൂടാതെ ചെക്ക് പോസ്റ്റിൽ രാവിലെ തന്നെ എത്തിച്ചേരാൻ ആയിരുന്നു. നേരത്തെ പറഞ്ഞുറപ്പിച്ച റിസോർട്ടിൽ ഞങ്ങൾക്കു വേണ്ടി  തയ്യാറാക്കിയ മുറികളിൽ അൽപ്പ നേരത്തെ ഉറക്കത്തിനു ശേഷം ഏഴ് മണിയോടെ ഉണർന്നെഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു.
അതിമനോഹരമായിരുന്നു റിസോർട്ടിനു മുന്നിലുള്ള കാഴ്ച. മൂടൽ മഞ്ഞു പുതച്ച മലയോരം ഒരു ഭാഗത്ത് , മറ്റൊരു ഭാഗം എണ്ണപ്പന തോട്ടം. അതിനപ്പുറം കുത്തിയൊഴുക്കില്ലാതെ കളകളാരവം ഉയർത്തി, പാറകളിൽതട്ടി പതഞ്ഞു പൊങ്ങി ഒഴുകുന്ന ചാലക്കുടിപ്പുഴ.ഞങ്ങളിൽ കുറച്ചു പേർ പുഴയുടെ സൗന്ദര്യവും നുകർന്ന് കുളിക്കാനായി തിരക്ക് കൂട്ടി. കുളിർമഴയുടെ വരവും തണുപ്പും കൂടി ചേർന്നപ്പോൾ ഒരു വ്യത്യസ്ത അനുഭവം തന്നെ ആയിരുന്നു. തുടർന്നുള്ള പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര പുറപ്പെട്ട ഞങ്ങൾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപം എത്തിച്ചേർന്നു.വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ ആരെയും മയക്കുന്ന രീതിയിൽ പൊട്ടിച്ചിരിച്ചു കൊണ്ട് അതി വേഗത്തിലൊഴുകി താഴോട്ട് പതിക്കുന്ന നയനാനന്ദകരമായ ആ വെള്ളച്ചാട്ട കാഴ്ച എന്നും ഓർമ്മയിൽ ഉണ്ടാകും.  പശ്ചിമഘട്ട മലനിരയിൽ ഷോളാർ റേഞ്ചിലുള്ള ഏറ്റവും മനോഹരമായ പ്രദേശം കൂടിയാണ് അതിരപ്പള്ളി. പരന്ന പാറപ്പുറത്തിന് മുകളിൽ നിന്നും 24 മീറ്റർ താഴേക്കാണ് കേരത്തിലെ നയാഗ്രാ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പതിക്കുന്നത്. അൽപ്പനേരത്തിനു ശേഷം ഞങളുടെ വാഹനം അതിരപ്പിള്ളി ചെക്ക് പോസ്റ്റിൽ എത്തിച്ചേർന്നു. അതിരപ്പള്ളി ജലപാതത്തിന് ഇരു പാർശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറ കൂടിയാണ്. ചെക്കിങ്ങിനു ശേഷം വനത്തിലൂടെ ഞങളുടെ വാഹനം കിതപ്പോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
ചാലക്കുടിയിൽനിന്ന് ആരംഭിച്ച് പശ്ചിമഘട്ടത്തിലെ മനോഹരമായ മഴക്കാടുകള്‍ നിറഞ്ഞ വഴിയിലൂടെയാണ് ഈ യാത്ര...ചാലക്കുടി നദിക്കരയിൽനിന്നു പടിഞ്ഞാറോട്ട് പോയി അതിരപ്പിള്ളി-പുളിയിലപ്പാറ-മലക്കപ്പാറ-ഷോലയാർ-വാൽപ്പാറ-ആളിയാർ വഴി കടന്നുപോകുന്ന ഈ വഴി അവസാനം തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ചെന്നു ചേരുന്നു....ഇതിനിടെ ഷോളയാർ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ വാൽവ് ഹൗസിനു മുന്നിലായി അൽപ്പ സമയം ഞങൾ ചെലവഴിച്ചു.ചെക്ക് പോസ്റ്റ് കഴിഞ്ഞതിനു ശേഷം , തേക്കും മുളങ്കാടുകളും പറങ്കി മാവുകളും നമുക്ക് കാണാനാകും .വനങ്ങൾ പിന്നിട്ടു മുന്നോട്ട് പോയാൽ തേയില തോട്ടങ്ങൾ ദൃശ്യമാകും .ബ്രിട്ടീഷ് കാലത്ത് നിർമ്മിക്കപ്പെട്ട വീടുകളും കെട്ടിടങ്ങളും ഇപ്പോഴും കാണാൻ കഴിയും..  പ്രിയ സുഹൃത്തും ക്ലബ്ബ് സെക്രട്ടറിയുമായ ജസിൽ മൈക്ക് കയ്യിലെടുത്തുകൊണ്ട് എല്ലാവരെയും ഒരിക്കൽ കൂടി ഊഷ്മളമായി സ്വാഗതം ചെയ്ത് ഒരു കുഞ്ഞു നർമ്മ ഭാഷണത്തിലൂടെ എല്ലാവരുടെയും മനം കവർന്നു. തുടർന്ന്, കാണാൻ പോകുന്ന കാഴ്ചകളെക്കുറിച്ചും, കടന്നു പോകുന്ന വഴികളെ ക്കുറിച്ചും ആകാംക്ഷാ ഭരിതവും   മനോഹരവുമായ വിവരണവുമായി നമ്മുടെ ക്ലബ്ബിന്റെ മുൻ ഭാരവാഹിയും സുഹൃത്തുമായ അക്ബർഷായും,   യാത്രയ്ക്ക് ചൂട് പകർന്നു.  കടന്നു പോകുന്ന പാതയുടെ ഇരുവശത്തുമുള്ള കാഴ്ചകൾ എടുത്തു പറയേണ്ടുന്ന ഒന്നാണ്. അത്യാവശ്യം എല്ലാത്തരം മൃഗങ്ങളും അധിവസിക്കുന്നിടം. വാൽപാറയിലും മലക്കപ്പാറയിലും പുലി ഇറങ്ങുക എന്നത് ഒരു നിത്യ സംഭവമാണ്.ഇത് ഞങ്ങളുടെ കാടാണ് എന്ന് പറയാതെ പറയുന്ന ആനപ്പിണ്ടങ്ങൾ, ഒരു മുന്നറിയിപ്പ് പോലെ തോന്നിപ്പിച്ചു. വലിയ വാഹനം  ആയതു കൊണ്ടും കൂടുതൽ പേരുള്ളതുകൊണ്ടും ആരെയും ഭയം ലവലേശം അലട്ടിയതേയില്ല. നേരെ മറിച്ച്‌ ഒരു ഇരു ചക്ര വാഹനത്തിലെ യാത്ര ആയിരുന്നെകിൽ പലരും പല ഭാവത്തിൽ ആയിരിക്കും യാത്ര ചെയ്യുക. കോടമഞ്ഞ് പൊതിയുന്ന കാട്ടുവഴികളിലൂടെ യാത്രയിൽ ഇടതൂർന്ന് വളരുന്ന മരങ്ങളും ഇടയ്ക്ക് മൃഗങ്ങൾ വിശ്രമിക്കാനെത്തുന്ന പുൽമേടുകളും താണ്ടി മുന്നോട്ട് കുതിച്ചു. കാടിന്റെ ഹൃദയം തുടങ്ങുന്നത് വാഴച്ചാൽ ഭാഗത്താണ് എന്ന് തോന്നും വിധത്തിലാണ് ഇടതൂർന്ന മരങ്ങൾ നിൽക്കുന്നത്. ചാർപ്പ വെള്ളച്ചാട്ടവും വാഴച്ചാൽ വെള്ളച്ചാട്ടവും  പിന്നിട്ടു തൊട്ടാപുര വഴി ഞങ്ങളുടെ വാഹനം കടന്നു പോയി .യാത്രയിൽ ലോവര്‍ ഷോളയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ വിദൂര ഭംഗിയും കണ്ണുകളെ കുളിരണിയിച്ചു. ഇടയ്ക്ക് വെച്ച് ഞങളുടെ വാഹനത്തിന്റെ മുൻവശത്തെ ബമ്പർ ഗാർഡ് ഇളകി വീഴുകയുണ്ടായി.അതൊക്കെ , വീണ്ടും യഥാ സ്ഥാനത്ത് താൽക്കാലികമായി ഉറപ്പിച്ചു നിർത്താനുള്ള ശ്രമത്തിനിടയിൽ അല്പനേരത്തേക്കു റോഡ് ബ്ലോക്കായി, എങ്കിലും പെട്ടന്ന് തന്നെ ഞങ്ങൾക്ക് യാത്ര തുടരാനായി. അങ്ങിനങ്ങിനെ ചൊരിങ്ങലും പെരുമ്പാറയും ഒക്കെ പിന്നിട്ടു കൊണ്ട് മലക്കപ്പാറയിലേക്ക് ഞങൾ എത്തിച്ചേർന്നു. കാടിന്റെ കാഴ്ചകൾ കണ്ടു മലക്കപ്പാറ എത്തുമ്പോൾ വിശപ്പ് അതിന്റെ മൂർദ്ധന്യത്തിൽ എത്തിയിരുന്നു.  

വിശപ്പിന്റെ  വിളിയിൽ  മലയാളി
കടയിലെ മസാല കൂട്ടുകളുടെ ആധിക്യം തെല്ലുമില്ലാത്ത രുചികരമായ ഉച്ചഭക്ഷണം , ശേഷം അതേ കടയിൽ നിന്ന് തന്നെ പലരും പല ഉൽപ്പന്നങ്ങളും ,വാങ്ങി കൂട്ടുന്നുണ്ടായിരുന്നു.  കാട്ടുള്ളി തൈലം അൽപ്പം വിരലുകളിലാക്കി ഒന്ന് മണപ്പിച്ചപ്പോഴേക്കും പലരുടെയും കിളി പറന്നു പോയി , അത്ര രൂക്ഷമായിരുന്നു ആ തൈലം. മൂക്കടപ്പും , തലവേദനയും പമ്പ കടത്താൻ പാകത്തിൽ ആയിരുന്നു അതിന്റെ നിർമ്മാണം. ഒരു ചെറിയ കുപ്പിക്ക് നൂറു രൂപാ നിരക്കിൽ വാങ്ങാൻ കിട്ടുന്ന ആ തൈലം ഉപകാരപ്പെടും എന്നതിനാൽ മിക്കവരും ഓരോന്ന് വാങ്ങി കയ്യിൽ സൂക്ഷിച്ചു.

ഉച്ചയൂണിനു ശേഷം മലക്കപ്പാറയിൽ നിന്നും  ഞങൾ വീണ്ടും യാത്ര തിരിച്ചു. പലരും ഉച്ചയുറക്കത്തിന്റെ കോണിലേക്കു വഴുതി വീണു കൊണ്ടിരുന്നു. തണുത്ത കാറ്റും ഇടയ്ക്കിടെയുള്ള ചാറ്റൽ മഴയും യാത്രയ്ക്ക് കൂട്ടായിരുന്നു. ഒടുവിൽ കുന്നിറങ്ങിയും കയറിയും കാടിന്റെ ഭംഗി നുകർന്നുകൊണ്ട് ഒരു വലിയ തേയിലത്തോട്ടത്തിനു നടുവിൽ ഞങൾ എത്തിച്ചേർന്നു. അതെ,  ‘വാൽപ്പാറ’ എന്നറിയപ്പെടുന്ന മനോഹരമായ ഭൂപ്രദേശം… വാഹനം മെയിൻ റോഡിൽ ഒതുക്കി നിർത്തി, താമസം ഏർപ്പാടാക്കിയ കോട്ടേജിലേക്ക്  ചെറിയൊരു ഒറ്റ വാഹനത്തിനു പോകാൻ മാത്രം വീതിയിലുള്ള റോഡിലൂടെ ഞങ്ങൾ നടന്നു കയറി. കുന്നിൻ ചരിവുകൾക്കും ഭൂപ്രകൃതിക്കും അനുസൃതമായി നിർമ്മിച്ചതാണ് ഓരോ കോട്ടേജുകളും.അമ്പതോളം പടികൾ കയറിയാലാണ് ഏറ്റവും മുകളിലെ കോട്ടേജിൽ എത്താൻ പറ്റുക. മുകളിൽ നിന്നുള്ള കാഴ്ച അതിമനോഹരം തന്നെയാണ്.

തണുത്ത കാറ്റും ഇടക്കിടെയുള്ള കോടമഞ്ഞും മനസ്സിന് കുളിർമ്മ നൽകിക്കൊണ്ടിരുന്നു. അൽപ്പ നേരത്തെ വിശ്രമം , പിന്നെ ചൂട് ചായ . ഇടയിൽ അൽപ്പം ചരിത്രവുമാകാം ..

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3500 അടി (1,100 മീറ്റർ) ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമലൈ കുന്നുകളിൽ, കോയമ്പത്തൂരിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയും പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററുകൾ ദൂരത്തിലുമാണ് ഈ മനോഹരമായ ഹിൽസ്റ്റേഷൻ നിലനിൽക്കുന്നത്. കേരളത്തിലെ ചാലക്കുടിയിൽ നിന്നും സംസ്ഥാനപാത 21-ലൂടെ അതിരപ്പിള്ളി - വാഴച്ചാൽ- മലക്കപ്പാറ വഴി വാൽപ്പാറയിൽ എത്തിച്ചേരാം. ഞങളുടെ യാത്ര ചാലക്കുടി വഴിയായിരുന്നല്ലോ.

 1846ൽ രാമസ്വാമി മുതലിയാർ കാപ്പിത്തോട്ടങ്ങൾ ആരംഭിക്കുന്ന കാലം മുതലുള്ളതാണ് ഈ പ്രദേശത്തിൻറെ ആദ്യകാല രേഖകൾ.1864 ൽ കർണാട്ടിക് കോഫി കമ്പനി അവരുടെ കാപ്പി തോട്ടങ്ങൾ ഇവിടെ ആരംഭിച്ചുവെങ്കിലും അവർക്ക് ലാഭമുണ്ടാക്കാൻ കഴിഞ്ഞില്ല, അതിനാൽ അവർ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം വിറ്റു. 1875 ൽ, ഇംഗ്ലണ്ടിലെ ‘വെയിൽസ്’ രാജകുമാരൻറെ സന്ദർശനത്തിനായി പട്ടാളക്കാർ റോഡുകളും ഗസ്റ്റ് ഹൗസുകളും നിർമ്മിച്ചു. ഇന്നും അക്കാലത്തെ പല കെട്ടിടങ്ങളും , ബംഗ്ലാവുകളും നമുക്ക് ടീ എസ്റ്റേറ്റ്കളിൽ കാണാൻ സാധിക്കും.റോഡ്‌ ഗതാഗതം മാത്രമേ ഈ പ്രദേശത്തേക്ക്‌ ഉള്ളൂ. വനഭൂമിയിലും , തേയില തോട്ടങ്ങളിലും സന്ദർശകർക്ക് പ്രവേശനമില്ല.

പ്ലാന്റ് വാലി, വില്ലോണി, അണലി, തോണി മുടി, തായ്മുടി, മുത്തുമുടി, നെടുമല എസ്‌റ്റേറ്റുകളിലായി  ഒരുപാട് കുരുന്നുകളെ പുലികൾ  വേട്ടയാടിയതായി അറിയാൻ കഴിഞ്ഞത് താമസ സ്ഥലത്തെ ജോലിക്കാരിൽ നിന്നാണ്.പുലിയിറങ്ങുന്ന എസ്റേറ്റുകളായി മുദ്ര കുത്തിയ സ്ഥലമായിരുന്നു ഒരുകാലത്ത് വാൽപ്പാറ. അമ്മയുടെ കയ്യില്‍ നിന്ന്  മൂന്ന് വയസ്സുകാരിയെ തട്ടിയെടുത്ത പുലി തേയിലതോട്ടത്തില്‍ മറഞ്ഞ കഥയും മനസ്സിനെ തെല്ലൊന്നു വേദനിപ്പിച്ചു. കരടിയും പുള്ളിമാനും മുള്ളന്‍പന്നികളും വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുമെല്ലാം സ്വച്ചമായി കഴിഞ്ഞിരുന്ന വാൽപ്പാറ കാടുകളുടെ ജീവതാളം എന്നേ കൈവിട്ടു പോയിരിക്കുന്നു.

ചാറ്റൽ മഴ തുടരുകയാണ്, ചായക്ക് ശേഷം സായന്തന കാഴ്ചകൾക്കായി ഞങൾ വീണ്ടും വണ്ടിയിലേക്ക് കയറി. തേയില തോട്ടങ്ങളുടെ ഇടയിലൂടെ,അല്പനേരത്തെ യാത്രയിൽ ഞങൾ വാൽപ്പാറ ടൗണിൽ എത്തിച്ചേർന്നു. ഇടുങ്ങിയ റോഡും വാഹന ബാഹുല്യവും എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നായി തോന്നി.  
ഇരുട്ടും മുന്നേ വീട്ടിലെത്താനുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ട് തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ ഇടയ്ക്കിടെ നമ്മുടെ മുന്നിലൂടെ കടന്നുപോയികൊണ്ടിരുന്നു.
അല്ലറ ചില്ലറ ഷോപ്പിംഗുമായി കുറച്ചുപേർ.ഒരു കാപ്പി കുടിക്കാനായി അടുത്ത് കണ്ട ബേക്കറി യിൽ ഞങ്ങൾ കയറി.1947 നു മുമ്പേ ഒരു മലയാളി തുടങ്ങി വെച്ച ബേക്കറി യായിരുന്നു അത്. പിൻ തലമുറ ക്കാർ ആ സ്ഥാപനത്തെ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുന്നു.അക്കാലത്തെ ഉൽഘാടന ഫോട്ടോ അവിടെ ഇപ്പോഴും ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്. തൊട്ടു മുന്നിലുള്ള ഒരു തമിഴ് കോവിലിൽ നിന്ന് ചെവി തുളക്കും ശബ്ദത്തിൽ പാട്ടു  കേൾക്കാം.അതൊരു ഭക്തിഗാനമായിരുന്നു എങ്കിലും ഒരു ഡപ്പാം കൂത്ത് ശൈലിയിലുള്ളതായിരുന്നു. അൽപ്പ നേരത്തിനു ശേഷം എല്ലാരും എത്തിച്ചേർന്നു. വണ്ടി എത്തി. തിരികെ താമസ സ്ഥലത്തേക്ക് യാത്ര തുടർന്നു. പത്ത്‌ പതിനഞ്ച് മിനിറ്റിനകം അവിടെ എത്തി. നല്ല മഴയും കാറ്റും കാരണം തണുപ്പ് ഇരച്ചു കയറുന്നുണ്ട്.
റൂമിലെത്തി ഒന്നു ഫ്രഷ് ആയി. തട്ടു തട്ടായി  കിടക്കുന്ന പാറയിൽ പരിസ്ഥിതിക്ക് അനുകൂലമായി നിർമ്മിച്ച കെട്ടിടങ്ങൾ ..ഏറ്റവും മുകളിലത്തെ നിലയിൽ കൂടുതൽ പേർക്ക് താമസം ഒരുക്കിയിട്ടുണ്ട്.അവിടെ ആണ് ആട്ടവും പാട്ടും ബഹളവും ക്യാംപ് ഫയറും പ്ലാൻ ചെയ്തിരിക്കുന്നത്.അമ്പതോളം സ്റ്റെപ്പ് കയറിയാൽ മുകളിലെത്താം.ഭക്ഷണം റെഡിയായതായി അറിയിപ്പ് വന്നു.ചൂട് ചപ്പാത്തിയും,മസാലയുടെ അകമ്പടിയില്ലാതെ കോഴിക്കറിയും  ആയുരുന്നു ഡിന്നർ. ഡിന്നറിന് ശേഷം മുകളിലെ നിലയിൽ കലാവിരുന്നുകളുടെ കെട്ട് തുറന്നു.  ഡാൻസും പാട്ടും മേളവും പാതിരാത്രി വരെ തുടർന്നു. മഴയുടെ ആധിക്യം കാരണം രാത്രി സഫാരി ഒഴിവാക്കി. 
പിറ്റേന്ന് അതിരാവിലെ ഉണർന്നെണീറ്റ്, ടീ എസ്റ്റേറ്റിനകത്തു കൂടെ ഞങ്ങൾ നടന്നു തുടങ്ങി. ചെറിയ തണുപ്പും ശുദ്ധവായുവും ഉന്മേഷം പകർന്നു. ഒരു ചെറിയ വളവിൽ പേരക്ക നിറഞ്ഞു നില്കുന്നത് ശ്രദ്ധയിൽ പെട്ടു.ഓരോന്നായി പറിച്ചെടുത്ത് കഴിച്ചപ്പോൾ മാത്രമാണ്‌ അതിന്റെ രുചി ശരിക്കും അറിഞ്ഞത്. മൂത്തു പഴുത്താൽ അതിന്റെ രുചി വേറെ ലെവൽ ആയിരിക്കുമെന്ന് മനസ്സിലായി. അത്ര രുചികരമായിരുന്നു. കാട്ടിലെ കഥകളും പണ്ട് കണ്ട കാഴ്ചകളെ കുറിച്ചും വാ തോരാതെ സംസാരിച്ചു കൊണ്ട് ഞങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിച്ചു. ബസ്സുകൾ അതിരാവിലെ യാത്രക്കാരെയും വഹിച്ചുകൊണ്ട് ഞങ്ങളെ കടന്നുപോയി. സമീപത്തെ പെട്ടിക്കടയിൽ തീയും പുകയും ഉയരാൻ തുടങ്ങുമ്പോൾ , ഓരോ ചായ കുടിച്ചാലോ എന്ന തോന്നൽ. ബിസ്കറ്റും മറ്റു തമിഴ് ചുവയുള്ള കടല മിട്ടായിയും അകമ്പടിയായി സേവിച്ചു.ഫോട്ടോയെടുപ്പും കൂടി കഴിഞ്ഞപ്പോൾ മഴ വീണ്ടും ...സമീപത്തെ ഹോസ്പിറ്റലിനു മുന്നിലായിരുന്നു അപ്പോൾ ഞങ്ങൾ.പെട്ടന്ന് അല്പം അകലെ ഉയരത്തിൽ കുറെ കാട്ടുപോത്തുകൾ പ്രത്യക്ഷപ്പെട്ടു. മേയാൻ വന്നതാണ്. ദൂരെ നിന്ന് ദർശനം നൽകി അവ നമുക്ക് സന്തോഷം പകർന്നു.ഉന്മേഷ ദായകമായ ആ നടത്തം പര്യവസാനിപ്പിച്ചു കൊണ്ട് പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി ഇഡ്ഡലിയും സാമ്പാറും ചുടു ചായയും കുടിച്ചു റൂം കാലിയാക്കി വണ്ടിയിലേക്ക് കയറി. ഇവിടുന്നങ്ങോട്ടുള്ള യാത്ര ഇനി കാഴ്ച്ചകൾ നിറഞ്ഞതാണ്.
വൽപ്പാറ ടൗണിലേക്ക് പോകാതെ നേരെ ഷോളയാർ വഴി യാത്ര ആരംഭിച്ച ഞങ്ങൾക്ക് മുന്നിൽ മനോഹരമായ കാഴ്ചകളായിരുന്നു.

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങിയ ഞങ്ങളെ വരവേറ്റത് കോടമഞ്ഞും , തണുപ്പും ചാറ്റൽ മഴയുമായിരുന്നു. ആ സമയത്തെ അനുഭൂതിയുടെ ആഴം എത്രത്തോളമെന്നു പറഞ്ഞറിയിക്കുക പ്രയാസമാണ്. വാഹനം നിർത്തി ചാടിയിറങ്ങിയ എല്ലാവരും തന്നെ ഓരോ നിമിഷവും ആസ്വദിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . അൽപ്പനേരം അവിടെ ഫോട്ടോ ഷൂട്ടിനും മറ്റും ചിലവഴിച്ചതിന് ശേഷം വീണ്ടും എല്ലാവരെയും വാഹനത്തിൽ നിർബന്ധിച്ചു കയറ്റി.  പിന്നീടങ്ങോട്ട് നീങ്ങുംതോറും മലനിരകളിലൂടെ ചെരിഞ്ഞിറങ്ങുന്ന സൂര്യപ്രകാശമേറ്റ് സ്വര്‍ണ്ണനിറത്തില്‍ തിളങ്ങുന്ന തോട്ടങ്ങൾ കണ്ണിന് ആനന്ദകരമായ കാഴ്ചകളായിരുന്നു. പശ്ചിമ ഘട്ടത്തിന്റെ തനതു സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആ പ്രദേശത്തിന്റെ നെറുകയിലൂടെ നാൽപ്പതോളം ഹെയർ പിൻ വളവുകളിലൂടെ ഞങളുടെ വാഹനം മുന്നോട്ട് പോയി . ദൂരെ അങ്ങ്  താഴെ ആളിയാര്‍ അണക്കെട്ടിലെ തിളങ്ങുന്ന കാഴ്ചകൾ കാണാം. ആകാശം നീല നിറത്തിൽ കുട ചൂടി നിൽക്കുന്ന വശ്യമായ കാഴ്ചകളുടെ അകമ്പടിയിൽ ഞങൾ മുന്നോട്ട് നീങ്ങി.  വാൽപ്പാറയിൽ നിന്നും ഏകദേശം 38 കിലോമീറ്റർ ദൂരത്തിൽ നമ്മുടെ അടുത്ത ഡെസ്റ്റിനേഷനായ "മങ്കി ഫോൾസ് " എന്ന വെള്ളച്ചാട്ടത്തിനടുത്തെത്തി.വണ്ടി അരികു ചേർത്ത് നിർത്തി. എല്ലാവരും ഇറങ്ങി.
വെള്ളച്ചാട്ടത്തിൽ കുളിക്കാനും ,മനസ്സു കുളിർപ്പിക്കാനും  ആർക്കാണ് ഇഷ്ടമല്ലാത്തത്.പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയാണത്.ഒരു പുഴയിലോ ,നീന്തൽ കുളത്തിലോ ,എന്തിനധികം ഒരു കടലിലോ കുളിച്ചാൽ ഈ അനുഭൂതി കിട്ടില്ല.അത്രയ്ക്ക് സുഖകരവും ഒപ്പം ഊഷ്മളമള തയും പകർന്ന് തന്ന കുളിയായിരുന്നു അവിടെ ഞങ്ങൾക്ക് കിട്ടിയത്.മുകളിൽ നിന്ന് കുത്തിയൊഴുകി ,പതഞ്ഞു ,വിവശയായി വരുന്ന വെള്ളച്ചാട്ടത്തിൽ തല ചേർത്തു നിൽക്കുമ്പോൾ ഒരുവേള ശ്വാസം നിലച്ചു പോകും പോലെ തോന്നിയേക്കാം , അത്രയ്ക്ക് നമ്മളെ അതിലേക്ക് അടുപ്പിച്ചു നിർത്തുന്നുണ്ട് ആ വെള്ളച്ചാട്ടം. അതായിരിക്കും എല്ലാർക്കും പ്രിയപ്പെട്ടതായി തോന്നാൻ കാരണം.
സഞ്ചാരികളുടെ തിരക്ക്  കൂടി വരുന്ന സമയം ആയിരുന്നു അപ്പോൾ.അധികം വൈകാതെ ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി.എല്ലാ ക്ഷീണവും മങ്കി ഫാൾസിൽ ഉപേക്ഷിച്ചു കൊണ്ട് കാഴ്ചയ്ക്കും അതുപോലെ അനുഭവത്തിലും ഒരുപോലെ സന്തോഷം സമ്മാനിച്ച ആ  പ്രകൃതിയുടെ വരദാനത്തിനു മുന്നിൽ , മനസ്സിൽ നന്ദി അർപ്പിച്ചു.

വീണ്ടും കുറെ ദൂരം വണ്ടി സമ നിരപ്പിലൂടെ മുന്നോട്ടുപോയി. അപ്പോഴേക്കും സമയം മധ്യാഹ്‌നമായിരുന്നു. വിശപ്പ് അതിൻറെ മൂർദ്ധന്യത്തിൽ എത്തിയിരുന്ന നേരം,  സാമാന്യം ഭേദം എന്നു തോന്നിയ വൃത്തിയും വെടിപ്പുമുള്ള ഒരു ഹോട്ടലിന്റെ മുന്നിൽ ഞങ്ങളുടെ വണ്ടി പാർക്ക് ചെയ്തു. വിഭവസമൃദ്ധം എന്ന് പറയാൻ പറ്റില്ലെങ്കിലും മസാലകളുടെ ആധിക്യം ഇല്ലാതെ തമിഴ്ചുവയുള്ള ബിരിയാണിയും ഉച്ചയൂണും യാത്രക്കാർക്ക് വേണ്ടി അവിടെ കരുതിയിട്ടുണ്ടായിരുന്നു. യാത്രക്കാർ പല വാഹനങ്ങളിലുമായി എത്തിക്കൊണ്ടിരുന്നു.ഞങ്ങൾ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്തു കഴിഞ്ഞു. കൂട്ടത്തിൽ കുളത്തിലോ മറ്റോ വളർത്തിയിരുന്ന മീൻ വറുത്തതും ഉണ്ടായിരുന്നു ഏകദേശം അരമണിക്കൂറിനകം ഭക്ഷണവും മധുര സേവയും കഴിഞ്ഞ് ഞങ്ങൾ പുറപ്പെടാൻ തയ്യാറായി.ആ ഹോട്ടലിന്റെ ഒരു വശം മുഴുവൻ നോക്കത്താ ദൂരത്തോളം തെങ്ങിൻ തോപ്പുകൾ ആയിരുന്നു. അത് കണ്ടപ്പോൾ മനസ്സിൽ തെല്ലൊരു അതൃപ്തി സ്വന്തം നാട്ടിനോട് തോന്നാതിരുന്നില്ല,കാരണം കേര വൃക്ഷങ്ങളുടെ നാട്ടിൽ നിന്ന് അന്യം നിന്നു പോകുന്നവയെ കൺകുളിർക്കെ  കാണാൻ തമിഴകത്തേക്ക് യാത്ര ചെയ്യേണ്ടി വരുമല്ലോ എന്ന സന്ദേഹം.ആ ദൃശ്യങ്ങൾ മനസ്സിനെ വലച്ചു.വീണ്ടും വണ്ടിയിൽ കയറി യാത്ര തുടർന്നു. ഉച്ചച്ചൂടിൽ പുറം കാഴ്ച്ചകൾ ജ്വലിച്ചു നിന്നു.വാഹനത്തിലെ ശീതളിമയിൽ മിക്കവരും ഉറക്കത്തിലേക്ക് വഴുതി.
എങ്കിലും തമിഴ്നാട് റോഡുകളിലൂടെയുള്ള യാത്രയെ മറക്കാതിരിക്കാൻ ഉറങ്ങാതിരിക്കാനുള്ള എന്റെ ശ്രമം വിഫലമായില്ല.പൊള്ളാച്ചിയിൽ നിന്നും കൊല്ലങ്കോട്, നെന്മാറ ,വടക്കഞ്ചേരി വഴി കുതിരാൻ തുരങ്കവും കടന്നു ചാലക്കുടിയിൽ നിന്ന് ഓരോ ചായയും കുടിച്ചു കൊണ്ട് യാത്ര തുടർന്ന ഞങ്ങൾ കൊച്ചിയിൽ എത്തിയപ്പോഴേക്കും ഇരുട്ട് വീഴാറായി. പതുക്കെ ഞങ്ങളും നഗരത്തിരക്കിൽ അലിഞ്ഞു ചേർന്ന് മുന്നോട്ടു നീങ്ങി. വിരസത അകറ്റാൻ വാഹനത്തിൽ അനുഭവങ്ങളുടെ നേർക്കാഴ്ച്ചകൾ പങ്കു വെച്ച ടോക്ക് ഷോയും രസം പകർന്നു.
ആലപ്പുഴയിൽ രാത്രി ഭക്ഷണം ത്തിന് വണ്ടി നിർത്തി, തീന്മേശയിലേക്ക്‌ വിഭവങ്ങൾ വരുന്നതിനു മുമ്പ് ക്ലബ്ബ് സെക്രട്ടറി യുടെ പിറന്നാൾ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ഗംഭീരമായ അത്താഴത്തിന് ശേഷം യാത്ര തുടർന്നു.മിക്കവരും അവരവരുടെ യാത്രാ അനുഭവം പങ്കുവെക്കുകയും ചെയ്തു. മനോഹരമായ രണ്ടു ദിവസത്തെ എന്നത്തേക്കും ഓർമ്മിക്കാൻ പാകത്തിൽ മനസ്സിലേക്ക് കോറിയിട്ടുകൊണ്ട് ഉറവിടത്തിലേക്ക് തിരിച്ചെ ത്തിയപ്പോൾ നൽപ്പത്തിയെട്ടു മണിക്കൂർ നീണ്ട യാത്രയ്ക്ക് പരിസമാപ്തിയായി.
യാത്രകൾ തുടരും...........














Wednesday, April 12, 2023

പാടിയും പറഞ്ഞും പാലക്കയം തട്ടിൽ......

 പാടിയും പറഞ്ഞും പാലക്കയം തട്ടിൽ.....

** ** ** ** ** ** ** ** ** ** ** ** ** ** **

           1990-91 വർഷത്തിലെ, മയ്യിൽ ഗവ.ഹൈ സ്കൂളിലെ പത്താം തരം സതീർത്ഥ്യർ ഒന്നായി കൂട്ടുകൂടി യാത്ര ചെയ്ത മനോഹരമായ ഒരു ദിവസമായിരുന്നു 2023 ഫെബ്രുവരി അഞ്ചാം  തീയ്യതി ഞായറാഴ്ച. പറഞ്ഞുറപ്പിച്ച പോലെ തന്നെ രാവിലെ 7 മണിക്ക് മയ്യിൽ സ്കൂളിന് സമീപം ടെമ്പോ ട്രാവലർ കാത്തു നിൽപ്പുണ്ടായിരുന്നു.മയ്യിലും പരിസരത്തുമുള്ളവർ കയറിയതിന് ശേഷം  പുറപ്പെട്ട വണ്ടി , എട്ടെയാർ ,മലപ്പട്ടം , ശ്രീകണ്ഠപുരം ,ചെമ്പേരി കുടിയാൻമല റൂട്ടിലായിരുന്നു നമ്മുടെ യാത്ര. ഏകദേശം 08.30 മണിക്ക് നമ്മുടെ ട്രാവലർ, സഹപാഠിയായ ജോഷിയുടെ വീടിനു പരിസരത്തെത്തി. വണ്ടിയിൽ നിന്നിറങ്ങി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെയുള്ള ചെറിയ റോഡിലൂടെ എല്ലാരും നടന്നു നീങ്ങി. പുലർകാല ഗ്രാമ സൗന്ദര്യത്തിന്റെ ചിത്രം മാഞ്ഞു തുടങ്ങിയില്ല. ഇലച്ചാർത്തുകളിൽ അവിടവിയെയായി മഞ്ഞു തുള്ളികൾ കാണാമായിരുന്നു. ചെറിയൊരു കയറ്റവും ഇറക്കവും വീണ്ടും മറ്റൊരു ചെറിയ കയറ്റവും ഒടുവിൽ, റബ്ബർ മരങ്ങൾക്കു നടുവിൽ ഒറ്റയാനെ പോലൊരു മനോഹരമായ വീടും പരിസരവും. മുറ്റത്ത്  അരികിലായി, പുക ഉയരുന്നന്നതു ശ്രദ്ധയിൽ പെട്ടപ്പോൾ എന്റെ കാഴ്ച അങ്ങോട്ട് ഉടക്കി. അടുത്ത് ചെന്നു നോക്കിയപ്പോൾ റബ്ബർ ഉണക്കാനുള്ള പുരയാണെന്നു മനസ്സിലായി. വിവിധ ചെടികളും പൂക്കളും കണ്ണിൽപ്പെട്ടു. ഉമ്മറത്ത് ഞങ്ങളെയും കാത്തു നിന്നിരുന്ന വീട്ടുകാരിയും കുഞ്ഞുങ്ങളും സ്നേഹപൂർവ്വം  എല്ലാവരെയും സ്വാഗതം ചെയ്തു.അപ്പോഴാണ് ജോഷിയുടെ മകളുടെ ടീച്ചർ  നമ്മുടെ യാത്രക്കാരിയായി കൂടെ ഉള്ളത് അറിഞ്ഞത്. അങ്ങിനെ പെട്ടെന്ന് തന്നെ ടീച്ചർ പത്തര മാറ്റുള്ള സ്‌പെഷ്യൽ ഗസ്റ്റ് ആയി മാറി ,അവരുടെ കൂടെ ഞങ്ങളും ചേർന്നപോൾ എല്ലാവരും വിശേഷപ്പെട്ടവരായി..   സ്വീകരണമുറിയിലെ മേശപ്പുറത്തു അപ്പോഴേക്കും കാച്ചിലും ചേമ്പും കിഴങ്ങും കാന്താരി മുളക് ചമ്മന്തിയും ഞങ്ങളുടെ രസമുകുളങ്ങൾക്ക് വിരുന്നേകാൻ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു.ഒന്ന് കൈ കഴുകി , പരിമിതമായ സൗകര്യം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇരിപ്പുറപ്പിച്ചവരുടെ മുന്നിലേക്ക് വ്യത്യസ്തമാർന്ന വിഭവങ്ങൾ നിരന്നു..കുറെ പേർ നിന്നുകൊണ്ടും , കോലായിൽ ഇരുന്നും പ്രഭാത ഭക്ഷണം കഴിച്ചു. അതിനിടെ പയ്യന്നൂരിനും അപ്പുറത്ത് നിന്ന് സതീർഥ്യരുടെ കൂടെ ചേരാൻ വന്ന സുഹൃത്തിനെയും കൂട്ടു കാരിയയെയും കൊണ്ടുവരാൻ ജോഷിയുടെ നാനോ കാറിനും അവസരം ലഭിച്ചു. എരിവുള്ള കാന്താരിമുളക് ചമ്മന്തിയുടെ രസം നാവിൽ നിന്നും മാറുന്നതിനു മുന്നേ കട്ടൻ ചായയയുടെ അകമ്പടി , അതും കുടിച്ചു...അധികം വൈകാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് എല്ലാവരും, കൂടെ വീട്ടുകാരും ഞങ്ങളോടൊപ്പം ഇറങ്ങി. വീണ്ടും റബ്ബർ മരങ്ങളുടെ ഇടയിലൂടെ മെയിൻ റോഡിലേക്ക്...ട്രാവലർ ഞങ്ങൾ 26 പേരെയും ചുമലിലേറ്റി പൈതൽ മലയിലേക്ക് കയറ്റം തുടങ്ങി...

മഞ്ഞ വെയിൽ അതിന്റെ കാഠിന്യം കൂട്ടുന്നതിന് മുന്നേ മുകളിൽ എത്തണം.മുരണ്ടും ചാഞ്ഞും ചരിഞ്ഞും ചെങ്കുത്തായ കയറ്റങ്ങളും കയറി ഒടുവിൽ ഞങ്ങൾ മലയുടെ പരിസരം പൂകി.ഇനി അങ്ങോട്ട് ജീപ്പിൽ പോകണം. മൂന്നു ജീപ്പുകളിലായി എല്ലാവരും മുന്നോട്ടുള്ള പാതയിൽ കുത്തനെ കയറ്റം തുടങ്ങി.ദുർഘടമായ , ഉരുളൻ കല്ലുകളും , വെള്ളമൊഴിഞ്ഞ നീർച്ചാലുകളും ഉള്ള വഴിയിലൂടെ 4×4 ജീപ്പുകൾക്ക് മാത്രമേ സുഗമമായി കയറാൻ പറ്റുകയുള്ളു..ആ റോഡും വഴികളും ഒരിക്കലും അറ്റ കുറ്റ പണികൾ നടത്താതെ ഇട്ടിരിക്കുന്ന ഒന്നായി തോന്നി.കാരണം യാത്രക്കാർ എല്ലാവർക്കും സ്വന്തം വാഹനങ്ങളിൽ പോകാൻ സാധിക്കരുത് എന്നതാണ് അധികൃതരും , ലോക്കൽ വാഹന ഉടമകളും തമ്മിലുള്ള ഉടമ്പടി എന്നത്‌ സത്യമായി തോന്നി.അല്ലെങ്കിൽ എന്നോ ശരിയാക്കി എടുക്കേണ്ട ചുമതല പഞ്ചായത്ത് അധികൃതർ കാണിക്കേണ്ടതാണ്.യാത്രക്കാരെ , കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടാതെ ടൂറിസം മേഖലയിൽ എത്തിക്കാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ജീപ്പുകാർക്ക് കുറഞ്ഞ സമയം കൊണ്ട്‌ വൻ നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കാൻ ഉദ്യോഗസ്ഥർ തന്നെ കഷ്ടപ്പെടുകയാണ്.

 ചിന്തിച്ചു സമയം പോകുന്നതിനു മുന്നേ , എൻട്രി ഗേറ്റിനു മുന്നിലേക്ക് ഓരോ ജീപ്പുകളും എത്തിച്ചേർന്നു.സഞ്ചാരികളുടെ ബാഹുല്യം ഇല്ലാത്തതു കൊണ്ട് തിരക്കില്ലാത്ത ടിക്കറ്റ് കൗണ്ടറിൽ നിന്നും ഞങ്ങൾ എല്ലാവർക്കും എൻട്രി പാസ്സ് കിട്ടി.കൂട്ടം കൂടി ചെറിയ കയറ്റം ആരംഭിച്ചു. ചൂട് കൂടി വരുന്നത് കൊണ്ടു തന്നെ എത്രയും പെട്ടന്ന് മലയുടെ മുകൾ കാഴ്ച്ചകൾ കണ്ട് തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ചെങ്കുത്തായ മലനിരകളുടെ അകലകാഴ്ചകൾ നയന മനോഹരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ ഭാഗത്തുനിന്ന് നോക്കിയാലും നമ്മുടെ കണ്ണൂരിന്റ വിദൂര ദൃശ്യങ്ങൾ മനസ്സിലേക്ക് പകർത്താൻ പാകത്തിൽ വിശാലമായ കാൻവാസ്‌ പ്രകൃതി ഒരുക്കിയ പ്രദേശമാണ് പാലക്കയം തട്ട്.അതിമനോഹരമായ രാത്രിക്കാഴ്ചകളും സഞ്ചാരികൾക്ക് ഒരുക്കിയ സ്ഥലം കൂടിയാണ് അത്.ഒരുവശത്ത് കൂടി നോക്കുമ്പോൾ ദൂരെ പൈതൽ മലയും ദൃശ്യമായിരുന്നു.കർണ്ണാടക , കേരളാ അതിർത്തികൾ പങ്കിടുന്ന നിബിഡ വന പ്രദേശങ്ങളും ദൃശ്യമായി. മലയിലെ ഫ്രയിമിൽ നിന്ന് മനോഹരമായ ദൃശ്യങ്ങൾ പകർത്താനും സാധിച്ചു. ഗ്രൂപ്പ് ഫോട്ടോ, ഈ യാത്രയുടെ ഓർമ്മകൾക്ക് മാറ്റുകൂട്ടുന്ന ഒന്നായി മാറി. സൊറ പറഞ്ഞും ചാഞ്ഞിരുന്നും വെയിലുകൊണ്ടും കയറ്റിയിറക്കങ്ങൾക്ക് വിരാമ മാക്കിക്കൊണ്ട് , സഹപാഠികളിൽ ആരോ ഒരാൾ ഏർപ്പാടാക്കിയ    ഓരോ നാരങ്ങാ മുട്ടായി (പഴയ സ്കൂൾ കാല ഓർമ്മകളെ താലോലിച്ചു കൊണ്ട്) നുണഞ്ഞു ഞങ്ങൾ താഴേക്കിറങ്ങി. ...വീണ്ടും ഇറക്കമിറങ്ങി ജീപ്പ്‌ യാത്ര തുടങ്ങിയ സ്ഥലത്തേക്ക് എത്തി. അപ്പോഴേക്കും ചൂട് തുടങ്ങിയിരുന്നു. എത്തിയ ഉടനെ സ്വന്തം ട്രാവലറിൽ ഓടിക്കയറി സീറ്റ് പിടിച്ച ചിലരെങ്കിലും ഉണ്ടായിരുന്നു.

ഉച്ചച്ചൂട് അതിന്റെ ഉച്ചസ്ഥായിയിൽ എത്താറായി. നാവിഗേറ്ററുടെ നിർദ്ദേശത്തിൽ വണ്ടി വളവു തിരിഞ്ഞു കുന്നിറങ്ങി ജോഷിയുടെ വീടിനു സമീപം എത്തിച്ചേർന്നു.വാഹനം ഒതുക്കി, ഒരു കാട്ടുചോലയിലേക്കാണ്‌ ഞങ്ങൾ ഇറങ്ങിച്ചെന്നത് .വേനലിൽ ആ നീർച്ചോല തന്ന അനുഭവം പറഞ്ഞറിയിക്കുക എന്നതിനപ്പുറം ,അറിഞ്ഞനുഭവിച്ചവരുടെ വികാരം ഒന്ന് വേറെ തന്നെയാണ്. ആടിയും പാടിയും നീർച്ചോല കുറുകെ കടന്നും, പാറയിൽ കുത്തിയിരുന്നും, കുഞ്ഞുങ്ങളെ പോലെ വെള്ളം തെറിപ്പിച്ചും , കളിയാക്കിയും , കാട്ടു മരങ്ങളുടെ വള്ളിയിൽ തൂങ്ങിയും , കാട്ടുചെടികൾ പറിച്ചെടുത്തും , ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ടാണ് നമ്മുടെ പ്രിയ സഹപാഠികൾ ആ തണുപ്പിൽ മതിമറന്നത്. കുറെ നല്ല ഫോട്ടോ മുഹൂർത്തങ്ങൾ അവിടെ വീണുകിട്ടി.ആ നീർച്ചോലയിൽ മുഖവും ,കാലും കൈകളും കഴുകി ഉന്മേഷത്തിന്റെ  പാരമ്യത്തിൽ മദിച്ചു നിൽക്കുമ്പോൾ ജോഷിയുടെ സ്നേഹപൂർവ്വമായ , ശാസനയും വിളിയും...

"ഊണിനു കാലമായി"

വിശപ്പുള്ളവർക്ക് കഴിക്കാം"

അപ്പോഴാണ് വയറിന്റെ  വിളി അറിയാൻ എല്ലാരും ശ്രമിച്ചത്. തണുത്ത വെള്ളത്തിൽ എല്ലാം മറന്ന് കളിച്ചവർ ആ വിളികേട്ട് കര കയറി.ഓടിച്ചെന്നത്‌ തൊട്ടടുത്ത വീട്ടുമുറ്റത്ത്.. വീട്ടുടമയും  ജോഷി യും ചേർന്ന് ഒരുക്കിയ ഗംഭീര ഉച്ച ഭക്ഷണം , കഴിക്കുന്നതിനു മുമ്പ് തന്നെ മണത്തിലൂടെ രുചി അറിഞ്ഞു. ഫ്രൈഡ് റൈസും ചിക്കൻ കറിയും ,വെജിറ്റബിൾ കുറുമയും,നാരങ്ങാ അച്ചാറും, കൂട്ടത്തിൽ , മിനിയും ,ബിന്ദുവും കൊണ്ടുവന്ന മാങ്ങാ , ഈന്തപ്പഴം അച്ചാറും.. ഒന്നും പറയണ്ട, വിളമ്പലും കഴിക്കലും സൊറപറയലും വയറു നിറയലും എല്ലാം ഒരു പ്രത്യേക രുചിയുമായി രുന്നു.ഇത്രയേറെ ആസ്വദിച്ചു ആ വീട്ടുമുറ്റത്ത് ഓരോരുത്തരും ഉച്ചഭക്ഷണം കഴിച്ചു, നമുക്കു വേണ്ടി അല്പ സമയം വീട്ടിൽ അനുവദിച്ച വീട്ടുകാരോടു നന്ദിയും പറഞ്ഞു ഞങ്ങൾ ,വീണ്ടും വാഹനത്തിൽ കയറി.അവിടെ നിന്ന് കുറെ ചെടികൾ (റോസാ, കടലാസുപൂക്കൾ)പാർസൽ ആക്കാനും കൂട്ടുകാർ മറന്നില്ല.

സമയം ഓടിക്കൊണ്ടിരിക്കുന്നു  എന്ന സത്യത്തെ ഉൾക്കൊണ്ട് കൊണ്ട് , സഞ്ചാരികളുടെ മോഹമായ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിന്റെ വികൃതി കാണാനായി ഞങ്ങൾ ഉത്സാഹം കാട്ടി.ടിക്കറ്റ് എടുത്ത് ഉടനെ തന്നെ ഞങ്ങൾ കൂട്ടമായി ഗേറ്റ് കടന്നു.പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ , ഏഴു വലിയ കുഴികളിൽ പതിക്കുന്ന വെള്ളച്ചാട്ടവും ഒരു ചെറിയകുഴിയിൽ പതിക്കുന്ന  വെള്ളച്ചാട്ടവും ചേർന്നതാണ് ഏഴരക്കുണ്ട് എന്ന മനോഹരമായ ഭൂപ്രദേശം.മഴക്കാലം അല്ലാതിരുന്നതിനാൽ വെള്ളം കുറവായിരുന്നു ,എങ്കിലും അതൊന്നും നമ്മുടെ യാത്രയെ ഒട്ടും ബാധിച്ചില്ല. കാരണം ഒറ്റ മനസ്സോടെ ഒരേ ഓർമ്മകളോടെ , വെള്ളച്ചാലുകളുടെ അരിക്‌ പറ്റി മുകളിലേക്ക് ട്രക്കിങ് ചെയ്ത് കയറുമ്പോൾ ഒരേ വികാരമാണ്. ആ പത്താം തരം കുട്ടികൾ.അതു മാത്രം മതിയായിരുന്നു കുന്നു കയറലിന്റെ കഷ്ടത അലിയിച്ചു കളയാൻ.ഇടയ്ക്കിടെ അരുവികൾക്ക് കുറുകെ കടക്കാൻ തടികൊണ്ടുള്ള പാലവും, മനോഹരമായ ഒരു തൂക്കുപാലവും അതിനു മുകളിൽ മുള കൊണ്ട് തണൽ വിരിച്ചതും എല്ലാം നനു നനുത്ത അനുഭവം ആണ് ഓരോരാൾക്കും സമ്മാനിക്കുക എന്നതിൽ അശേഷം  സംശയം ഇല്ല.ടൂറിസത്തിന്റെ അനന്ത സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് അവിടെ തയ്യാറാക്കിയ സൗകര്യങ്ങൾ എടുത്തു പറയേണ്ട ഒന്നാണ്.വെള്ളക്കെട്ടിൽ കുളിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ പോലും ഏർപ്പാടാക്കി മാതൃക കാണിച്ചിട്ടുണ്. മുകളി എത്തിയ ഞങ്ങൾക്ക്‌ ,വലിയ വെള്ളച്ചാട്ടത്തിന്റ രികിൽ നിന്ന് ഉച്ചച്ചൂടിലും പകർന്നു കിട്ടിയ കുളിർമ്മ അനുഭവം വേറെ ലെവൽ ആണ്.

ദാഹം അതിന്റെ പാരമ്യത്തിൽ എത്തിയതിനാൽ എല്ലാരും സോഡാ നാരങ്ങ കഴിച്ചു കൊണ്ട് ശമനം കണ്ടെത്തി.ആ മലമുകളിൽ നമ്മുടെ,  പ്രിയസുഹൃത്ത് ഡോക്ടർ നൗഷാദിനെ ( കുട്ടികളുടെ സ്‌പെഷ്യലിസ്റ്റ്) കണ്ടുമുട്ടിയതും മറക്കാൻ പറ്റില്ല. കുറച്ചുപേർ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ശരീരം തണുപ്പിച്ചു. സമയത്തിന്റെ അപര്യാപ്തത ഞങ്ങളെ കുന്നിറങ്ങാൻ പ്രേരിപ്പിച്ചു.ഓരോ കൂട്ടമായി ഞങ്ങൾ പാടിയും പറഞ്ഞും ,പാറക്കൂട്ടങ്ങളിൽ കയറി ഗ്രൂപ്പ് ഫോട്ടോ എടുത്തും താഴേക്കിറങ്ങി. കൂട്ടത്തിൽ,കർണ്ണാടക,കൂർഗ് മലനിരകളിൽ കൂടെ  അതിഥികളായി എത്തിയ  എത്തിയ ദേശാടന ശലഭങ്ങൾ പാറക്കൂട്ടങ്ങളുടെ മുകളിൽ നിറമാർന്ന കാഴ്ച പകർന്നു.അസ്തമയ സൂര്യന്റെ പൊൻ കിരണങ്ങൾ ദേഹത്തേക്ക് വീഴുമ്പോഴേക്കും ഏഴരക്കുണ്ടിന്റെ മനോഹാരിത നുണഞ്ഞുകൊണ്ട്  അടിവാരം പുൽകിയ ഞങ്ങളെയും വഹിച്ചു കൊണ്ട്  യാത്രാ വണ്ടി മുന്നോട്ട് നീങ്ങി. സ്വന്തം തട്ടകത്തിൽ സതീർഥ്യർ വിരുന്നുകാരായി എത്തിയപ്പോൾ എങ്ങിനെയൊക്കെ അവരെ സ്വീകരിക്കാം, സൽക്കരിക്കാം, മനോഹരമായ ഓർമ്മകൾ സമ്മാനിക്കാം എന്നതിന്റെ പൂർണ്ണ രൂപങ്ങളായി ജോഷിയും കുടുംബവും മാറിക്കഴിഞ്ഞിരുന്നു. അവർക്കുള്ള നന്ദി വെറും വാക്കുകളിൽ ഒതുങ്ങില്ല എന്ന ബോധ്യം എല്ലാർക്കും ഉണ്ട്. അത്കൊണ്ട് തന്നെ അടുത്ത യാത്രയ്ക്ക് തയ്യാറായിക്കൊള്ളാൻ പറഞ്ഞിട്ടാണ് കുടിയാൻമലയിൽ നിന്നും ബൈ പറഞ്ഞത്‌..വഴിയിൽ നിർത്തി ഓരോ ചൂട് ചായയും  മനം നിറയ്ക്കാൻ പഴംപൊരിയും കഴിച്ച് ശ്രീകണ്ഠപുരം , കണിയാർ വയൽ , ചേടിച്ചേരി ,പാവന്നൂർ കടവ് വഴി മയ്യിലേക്ക് തിരിച്ചെത്തിയപ്പോൾ സന്തോഷവും അനന്ദകരവുമായ ഒരു ദിവസം ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പാകത്തിൽ മനസ്സിന്റെ അകത്തളങ്ങളിൽ ചേർത്തുവെച്ച പ്രതീതി..."അതേ, യാത്രകൾ ഇനിയും തുടരും..കണ്ടത് മനോഹരം..കാണാൻ പോകുന്നത് അതിമനോഹരം..........           °°°°°°° °°°°°°°° °°°°°°°°° °°°°°°°° °°°°°°°°°°