watching through

Friday, March 17, 2017

യാത്ര

ഇത്തവണ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരു യാത്രാ വിവരണവുമായാണ്  ഞാൻ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് ...
കൊല്ലം സഞ്ചാരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ മേഖലയിലെ സത്രം, പരുന്തൻപാറ, പാഞ്ചാലിമേട് യാത്ര... !!





       ഒരു മനോഹരമായ സൂര്യോദയവും കണ്ടു കൊണ്ടായിരുന്നു ഫെബ്രുവരി 19 എന്ന ദിവസത്തിന്റെ തുടക്കം . സഞ്ചാരിയുടെ റൈഡിനു വേണ്ടി തലേ ദിവസം മുതൽ കാത്തിരിക്കുകയായിരുന്നു.ആകാംക്ഷ നിറഞ്ഞ ചിന്തകൾ മനസ്സിനെ മദിച്ചു കൊണ്ടേയിരുന്നു. കാരണം വളരെ കാലത്തിനു ശേഷമാണു , നീണ്ട ഒരു ബൈക്ക് റൈഡിനു തയ്യാറാവുന്നത് . ഇതിനു മുൻപ് ഇന്ത്യയുടെ പല ഭാഗത്തും യാത്രകൾ ചെയ്ത ഓർമ്മകൾ അയവിറക്കി കാത്തിരുന്നു .  ഇനിയുള്ള കുറെ യാത്രകൾ ദൈവത്തിന്റ സ്വന്തം നാട് കണ്ടു കൊണ്ടായിരിക്കട്ടെ..


 രാവിലെ 6 നു പത്തനംതിട്ട അഡൂരിൽ ടീം അംഗങ്ങൾ  കൂടി ചേരുന്നു . യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ് .ഇളം തണുപ്പിന്റെ അകമ്പടിയോടെ ആരംഭിച്ച യാത്ര മുന്നോട്ടു പോകും തോറും തണുപ്പ് കൂടി വരികയായിരുന്നു . 
റോഡിനു ഇരു വശവും റബർ മരങ്ങൾ ഇടതൂർന്നു നിൽക്കുന്നതിനാൽ തണുപ്പ് കൂടി വരികയും ചെയ്തു . റബ്ബർ മരത്തിന്റെ പൂവിന്റെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത് ശരിക്കും അറിയാൻ പറ്റുന്നുണ്ടായിരുന്നു . തണുപ്പിനിടയിലൂടെ ഞങ്ങൾ മുണ്ടക്കയത്തെ ഒരു റെസ്റോറന്റിൽ പ്രാതൽ കഴിക്കാൻ ഒൻപതു മണിയോടെ എത്തി ചേർന്നുപ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു .നമ്മുടെ ലക്ഷ്യ സ്ഥാനം പരുന്തൻ പാറ എന്ന ലൊക്കേഷൻ ആണ് .റാന്നി വഴി ഏകദേശം മുപ്പത്തി മൂന്നു കിലോമീറ്റർ ഹറേഞ്ചിലൂടെ  യാത്ര ചെയ്താൽ അവിടെ എത്താം . യാത്ര കുറ്റിക്കാനം , പീരുമേട് വഴിയാണ്ഇടുക്കി ജില്ലയിലെ വളരെപേരുകേട്ട ഒരു ഹിൽ സ്റ്റേഷൻ ആണ്  കുറ്റിക്കാനം.സമുദ്ര നിരപ്പിൽ  3500 അടി  ഉയരത്തിലാണ്  സ്ഥലം . തേയില  തോട്ടങ്ങൾക്കു നടുവിലൂടെയുള്ള യാത്ര തികച്ചും വ്യത്യസ്തമായിരുന്നു.


തിരുവിതാംകൂർ രാജാക്കന്മാരുടെ വേനൽക്കാല വസതി ആയി അറിയപ്പെടുന്ന സ്ഥലമാണ്  കുറ്റിക്കാനം .പീരുമേട് പഞ്ചായത്തിലാണ്  സ്ഥലം ഉൾപ്പെടുന്നത്ഹെയർ പിൻ വളവുകളും മറ്റും പിന്നിട്ട ഞങ്ങൾ അവിടുന്ന് ഏകദേശം ഒരു കിലോമീറ്റര് യാത്ര ചെയ്തപ്പോൾ ഞങ്ങൾ  പീരുമേട് എത്തി.തണുപ്പു പൊതുവെ കുറവായിരുന്നു .എന്നാലും  അന്തരീക്ഷം വളരെ മനോഹരമായി തോന്നി . മറ്റൊരു പ്രധാന ഹിൽ സ്റ്റേഷൻ ആണ് പീരുമേട് .സഹ്യാദ്രിയിൽ ഉൾക്കൊള്ളുന്ന  സ്ഥലം കോട്ടയം ജില്ലയിൽ നിന്ന് തേക്കടിയിലേക്കുള്ള യാത്ര മദ്ധ്യേ കാണാൻ പറ്റും . വിശാലമായ പുൽമേടുകളും പൈൻ മരക്കൂട്ടങ്ങളും കൊച്ചു കൊച്ചു വെള്ള ചാട്ടങ്ങളും പീരുമേടിന്റെ പ്രത്യേകതയാണെന്ന് പറയാതെ വയ്യവളരെ പണ്ട് കാലത്തൊക്കെ അവിടെ എത്തിച്ചേരാൻ ദുർഘടമായ കാട്ടുപാതകൾ താണ്ടേണ്ടിയിരുന്നു .അന്നൊക്കെ അവിടെ ആദിവാസി സമൂഹത്തിലെ മലപ്പണ്ടാരങ്ങൾ എന്നറിയപ്പെട്ടിരുന്ന ആൾക്കാർ ആണ് കൂടുതലായും ഉണ്ടായിരുന്നത്പീരുമേട്ടിലെ ജനതയിൽ ഭൂരിഭാഗവും തമിൾ വംശജരാണ് .


 തേയില ,കാപ്പി കൃഷിയ്ക്ക് പുറമെ സുഗന്ധ ദ്രവ്യങ്ങളുടെ ഒരു നീണ്ട നിര തന്നെ  ഭാഗത്തു കൃഷി ചെയ്യുന്നുണ്ട്അത് കൊണ്ട് തന്നെ അത് വഴിയുള്ള യാത്ര മനോഹരവും അതോടൊപ്പം പ്രകൃതിയുടെ ചാരുതയിൽ ലയിച്ചു കൊണ്ടും ആയിരുന്നു . തേയില ചെടികൾക്ക് ഇടയിലൂടെ ഒഴുകുന്ന യാത്ര ; അങ്ങിനെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കാരണംഅത്രയ്ക്ക് മനോഹരമായിരുന്നു കാഴ്ചകൾ. അല്പ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ  പരുന്തുംപാറയിൽ എത്തി ചേർന്നു..




പീരുമേട് വഴി  തേക്കടിക്കുള്ള യാത്രയിൽ  ഈ മനോഹരമായ കുന്നിൻ പുറം  സഞ്ചാരികൾക്കു ആനന്ദം പകരുന്ന കാഴ്ചകൾ ദൃശ്യമാക്കും .     പരുന്തും പറയിലേക്കുള്ള യാത്രാ മദ്ധ്യേ ടീം ലീഡർ ശ്യാം നീലക്കുറിഞ്ഞി പൂത്ത കാലത്തെ കുറിച്ചോർമ്മിപ്പിച്ചു. ഇക്കഴിഞ്ഞ വർഷം അത് പൂത്തുലഞ്ഞിട്ടുണ്ടായിരുന്നു. മാത്രമല്ല ശ്യാമിന് അത് കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നു എന്നും സൂചിപ്പിച്ചു .പശ്ചിമഘട്ടമലനിരകളുടെ സ്വന്തമായ കുറിഞ്ഞി പന്ത്രണ്ടു വര്‍ഷത്തിലൊരിക്കലാണ് പൂക്കുന്നത്. വശ്യതയാര്‍ന്ന നീലനിറമുള്ളതിനാല്‍ നീലക്കുറിഞ്ഞിയെന്നും മേടുകളില്‍ കാണപ്പെടുന്നതിനാല്‍ മേട്ടുക്കുറിഞ്ഞിയെന്നും ഇവ അറിയപ്പെടുന്നു.  ഏകദേശം 10.30  മണിയോടെ ഞങൾ പരുന്തൻ പാറയിൽ എത്തിച്ചേർന്നു. ചൂട് തുടങ്ങുന്നതേ ഉള്ളൂ. ചുറ്റുമുള്ള  നയന മനോഹരമായ വനപ്രദേശം  നമുക്ക് അവിടുന്ന് കാണാൻ സാധിക്കും.വലിയ ഒരു പരുന്തിനെ പോലെയാണ് ആ പാറ പരന്നു കിടക്കുന്നതു  അത് കൊണ്ടാണ് അങ്ങിനെ ഒരു പേര് വീണതും.സൂയിസൈഡ് പോയിന്റാണ് അവിടുത്തെ പ്രധാന ആകർഷണീയത.മഹാകവി ടാഗോറിനെ അനുസ്മരിപ്പിക്കുന്നതാണ് അവിടെ ചരിഞ്ഞു കിടക്കുന്ന പാറയുടെ രൂപം എന്നതും മറ്റൊരു പ്രത്യേകത. കുറച്ചു നേരം അവിടെ ചിലവഴിച്ചതിനു ശേഷം നമ്മൾ സത്രം എന്ന സ്ഥലത്തേക്ക് യാത്ര തുടർന്നു .


 
 




   പിന്നീടങ്ങോട്ട് റോഡിന്റെ സ്ഥിതി അത്ര നല്ലതല്ലായിരുന്നു.എങ്കിലും ഇരു ചക്രവാഹനത്തിൽ നമുക്ക് എത്തിച്ചേരാം എന്ന ഒരേയൊരു നിശ്ചയ ദാർഢ്യം എല്ലാവരിലും ഉണ്ടായിരുന്നു.കോൺക്രീറ്റ് കാടുകൾ കണ്ടു മടുത്ത കണ്ണുകൾക്ക് ആശ്വാസമേകുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട് നമ്മളെ വരവേറ്റത്.  പരന്നു കിടക്കുന്ന തേയിലക്കാടുകൾക്കു നടുവിലൂടെയുള്ള യാത്രയുടെ സുഖം പറഞ്ഞറിയിക്കാൻ തികച്ചും പ്രയാസമാണ്. അവധി ദിവസമായതിനാൽ തോട്ടം തൊഴിലാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.
.തികച്ചും ശാന്ത സുന്ദരമായ
തേയില കാടുകൾ , എങ്ങോട്ടു നോക്കിയാലും പച്ചപ്പ്‌ മാത്രം . വഴിയിൽ ഒന്നോ രണ്ടോ ചെക് ഡാമുകൾ കാണാൻ ഇടയായി . ഒരിടത്തു നമ്മൾ അൽപനേരം ചെലവഴിക്കുകയും, തണുത്ത വെള്ളത്തിനെ തൊട്ടറിയുകയും ചെയ്തു.   പ്രകൃതിയെ അടുത്തറിയാൻ കാട്ടിലും മേട്ടിലും കൂടെയുള്ള യാത്രകൾക്കു സാധിക്കുമെന്ന് നിസ്സംശയം പറയാം. ഒരു മണിക്കൂറിനു ശേഷം ഞങ്ങൾ സത്രം എന്ന സ്ഥലത്തു എത്തിച്ചേർന്നു.
ശബരിമലയിലേക്കുള്ള പരമ്പരാഗത വഴിയാണ് അവിടെ നിന്ന് തുടങ്ങുന്നത്. അയ്യപ്പ ഭക്തർക്ക് വിരി ഇടാനും വിശ്രമിച്ചതിനു ശേഷം കാടു വഴി  യാത്ര തുടരാനും സൗകര്യമുണ്ട്. ഒരു ചെറിയ അമ്പലം അവിടെ കാണാൻ കഴിഞ്ഞു തുടർന്ന് ഞങ്ങൾ അടുത്ത വ്യൂ പോയിന്റിലേക്കു യാത്ര വീണ്ടും ആരംഭിച്ചു.സഹ്യാദ്രി മല നിരകളാണ് ഞങ്ങളെ എതിരേറ്റത് സമയം തികച്ചും നട്ടുച്ച, സൂര്യൻ കൃത്യമായും തലയ്ക്കു മുകളിൽ. വെയിലിനു കാഠിന്യം അത്രയും ഇല്ല. 


 
                       


  ആ  മലകളുടെ തുഞ്ചത്തു എത്തിയ നമുക്ക് കാണാൻ കഴിഞ്ഞത് അവിടെയുള്ള ജീപ്പ് സഫാരി ആണ്.കുറെ ജീപ്പുകൾ സഞ്ചാരികളെയും കൊണ്ട് മൊട്ട കുന്നുകൾ അത്യധികം വേഗതയോടെ കയറി വരുന്നു , മറ്റു ചിലതു അതെ വേഗത്തിൽ കുന്നുകളിറങ്ങുന്നു. ഇരു ചക്ര വാഹനത്തിന്റെ പരിമിതി അവിടെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു .യഥാർത്ഥത്തിൽ സീസൺ തുടങ്ങുന്നത് മഴക്കാലം പകുതി ആകുമ്പോഴാണ് എന്നും അവിടെ നിന്ന് അറിയാൻ സാധിച്ചു .എങ്കിലും ആ മൊട്ടക്കുന്നിലെ വെയിലിലും സഞ്ചാരികളെ കാത്തു ബിസ്‌ക്കറ് / ഫ്രൂട്ട് കച്ചവടക്കാരനും ഒരു ബൈനോക്കുലർ സുഹൃത്തും പിന്നെ ഒരു ചെറു തോക്കും ടാർഗെറ്റുമായി ( ഷൂട്ടിംഗ് റേഞ്ച് ) കാത്തു നിൽക്കുന്ന ഒരാളെയും കാണാൻ കഴിഞ്ഞു.സുഹൃത്തുക്കളിൽ ചിലർ തോക്കെടുത്തു വെടിവെച്ചു ടാർഗെറ്റിൽ കൃത്യത കാണാൻ ശ്രമിച്ചു എന്നതും കൗതുകമായിരുന്നു. ദൂരദർശിനിയിലൂടെ അടുത്ത കുന്നിൻ മുകളിലെ മാനിനെ ( അതോ മ്ലാവ് ആണോ എന്നും സംശയം ) കാണാൻ കഴിഞ്ഞു. ഒരു ഗ്രൂപ് ഫോട്ടോയ്ക്കുള്ള തയ്യാറെടുപ്പായിരുന്നു അടുത്തത്  .വാഹനങ്ങൾ എല്ലാം ഒതുക്കി അതിനു മുന്നിൽ അച്ചടക്കത്തോടെ ഫോട്ടോയ്ക്ക് പോസു ചെയ്യാൻ എളുപ്പം,പക്ഷെ നമ്മുടെ ഗ്രൂപ്പിലെ ഫോട്ടോഗ്രാഫർ സുനിൽ ഇരുന്നും കിടന്നും പോസ് കിട്ടാൻ ശരിയ്ക്കും കഷ്ടപ്പെട്ടു , ആ സ്ഥലത്തിന്റെ കിടപ്പും അത് പോലെ ആയിരുന്നു . ഒടുവിൽ ആശാൻ ട്രൈ പോഡിനു പകരം ഒരു മരക്കുറ്റി  സംഘടിപ്പിച്ചു കാര്യം സാധിച്ചു.

അങ്ങിനെ ഉച്ച വെയിലിന്റെ നിറസാന്നിധ്യത്തിൽ ഫോട്ടോയുമെടുത്തു നമ്മൾ ഉച്ച ഭക്ഷണത്തിനായി വണ്ടിപ്പെരിയാർ ലക്ഷ്യമാക്കി തിരിച്ചിറങ്ങി. മനോഹരമായ കാഴ്ചകൾ അപ്പോഴും നമ്മെ വിട്ടു പിരിയാൻ മടിച്ചു.വിശപ്പിന്റെ വിളിയിൽ ഭക്ഷണം എന്നും ടേസ്റ്റ് ആയിരിക്കും, അങ്ങിനെ അൽപ നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.മെയിൻ റോഡ് വഴിയുള്ള ആ യാത്രയിൽ ഞങളുടെ ലക്‌ഷ്യം പാഞ്ചാലി മേട് ആയിരുന്നു .
ഏകദേശം 31 കിലോമീറ്ററോളം യാത്ര ചെയ്താൽ നമുക്ക് ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ പറ്റും .വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിലൂടെ ഞങ്ങൾ മുന്നോട്ടു പോയി.നാഷണൽ ഹൈവേ 183 വഴി നമ്മൾ കുറച്ചു ദൂരം സഞ്ചരിച്ചു.അപ്പോഴേക്കും ഞങളുടെ ഇടതു വശമായി പൈൻ മരണങ്ങളുടെ നിര ദൃശ്യമായി. കുത്തനെയുള്ള ആ മലയുടെ അടിവാരത്തു നമ്മൾ വാഹനങ്ങൾ ഒതുക്കി . ആ വലിയ കയറ്റം കയറി ഞങ്ങൾ പൈൻ മരങ്ങളുടെ ഇടയിൽ ചേക്കേറി .മനോഹരം എന്നല്ലാതെ മറ്റെന്തു വിശേഷിപ്പിക്കാൻ . എല്ലാവരും കയറിക്കഴിഞ്ഞു എന്ന് ഉറപ്പായപ്പോൾ ടീം ലീഡർ ആ സസ്പെൻസ് പൊളിച്ചു. കൂട്ടത്തിൽ ഒരാളുടെ ജന്മദിനം അവിടെ കേക്ക് മുറിച്ചു ആഘോഷിച്ചു. ഞാനടക്കം കുറച്ചു പേർക്ക് സഞ്ചാരി യൂണിറ്റിന്റെ കൂടെ ആദ്യയാത്രയായിരുന്നു,അത് കൊണ്ട് തന്നെ പൈൻ മരക്കൂട്ടത്തിൽ എല്ലാവരും പരസ്പരം പരിചയപ്പെടാനുള്ള ഒരു സാഹചര്യവും ടീം ലീഡർ ശ്യാം ഒരുക്കി. ടീം അംഗങ്ങൾ വീണ്ടും ഒന്ന് കൂടി അടുത്തു. പിന്നെ വീണ്ടും ഒരു ചെറിയ ഫോട്ടോ സെഷൻ .
 പെട്ടന്ന് നമ്മുടെ സ്വന്തം ഫോട്ടോഗ്രാഫർ സീനിൽ നിന്ന് അപ്രത്യക്ഷമായി , ഒരു പൈൻ മര കൊമ്പിലാണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തിയത്.

സാഹസികത നിറഞ്ഞ ഒരു പടമെടുപ്പിന്റെ വ്യഗ്രതയിലായിരുന്നു കക്ഷി. ഞങ്ങൾ വീണ്ടും ആവേശം കൊണ്ട് ഫോട്ടോയ്ക്ക് പോസു ചെയ്തു.
 


 വൈകാതെ തന്നെ നമ്മൾ ലക്ഷ്യസ്ഥാനത്തേക്ക് വീണ്ടും യാത്ര തുടർന്നു .മുറിഞ്ഞ പുഴ ബസ് സ്റ്റോപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു തികച്ചും ഗ്രാമ്യമമായ അന്തരീഷത്തിലൂടെ വളവു തിരിവും ഇറക്കവും കയറ്റവും പിന്നിട്ട ഞങ്ങൾ , പാഞ്ചാലി മേട് എന്ന ലക്ഷ്യ സ്ഥാനത്തു എത്തി ചേർന്നു. ഇടുക്കി ജില്ലയിലെ മനോഹരമായൊരു കുന്നിൻ പുറമാണ് പാഞ്ചാലി മേട് ;
 ചുറ്റും മനോഹരമായ കുന്നുകളും താഴ്വാരങ്ങളും നമുക്ക് ദർശിക്കാം . ശുദ്ധമായ വായു നമുക്ക് പ്രത്യേക അനുഭൂതി നൽകി യാത്രയുടെ ക്ഷീണത്തെ അകറ്റി എന്ന് പറഞ്ഞെ മതിയാകൂ . മകര വിളക്ക്  ദർശിക്കാൻ വിശ്വാസികൾ ഇവിടം താവളമാക്കാറുണ്ട്.
 മഹാഭാരത കഥയിലെ പാണ്ഡവന്മാർ പാഞ്ചാലിയുമായി ഒളിച്ചു താമസിച്ച ഇടമായാണ് ഇവിടം അറിയപ്പെടുന്നത്.  അവിടെത്തന്നെ, അതായതു ആ കുന്നിൻ മുകളിൽ  പാഞ്ചാലിയും പാണ്ഡവരും  കുളിക്കാൻ ഉപയോഗിച്ചിരുന്നു എന്ന്  വിശ്വസിക്കുന്ന ഒരു കുളവും കാണാൻ ഇടയായി.     ഇത്തവണത്തെ കടുത്ത വേനൽ ആ കുളവും കാലിയാക്കി എന്നത് നിരാശാജനകം മാത്രം .തൊട്ടടുത്ത് തന്നെ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശ്രീ ഭുവനേശ്വരി അമ്പലവും സ്ഥിതി ചെയ്യുന്നു .
 


കാറ്റിന്റെ ശക്തിയും തണുപ്പും കൂടിവരുന്നു പോലെ അനുഭവപ്പെട്ടു തുടങ്ങി.    ഇരുട്ട് പരക്കുന്ന ആ സന്ധ്യാ വേളയിൽ ഒരു ദിവസം മുഴുവൻ നിറഞ്ഞു നിന്ന യാത്രയുടെ അവസാന ലാപ്പിലേക്കു നമ്മൾ എത്തി ചേർന്നു. വൈകാതെ കുന്നിറങ്ങിയ നമ്മൾ വീണ്ടും റാന്നി വഴി,മുണ്ടക്കയത്തിന്റെ വിരിമാറിലൂടെ പത്തനംതിട്ട വഴി അടൂരിൽ എത്തി ചേർന്നു.അപ്പോഴേക്കും സമയം ക്ളോക്കിൽ  മണി 9 ആകാറായി.ഒരു നീണ്ട പകൽ മുഴുവൻ സഞ്ചരിച്ചു, ഓർമകളുടെ ചെപ്പിലേക്കു മാസ്മരികമായ കുറെ ഏടുകൾ സ്വന്തമാക്കി എല്ലാവരും പിരിഞ്ഞു .

പ്രകൃതിയെ അറിഞ്ഞു , യാത്രകളെ സ്നേഹിക്കുന്ന സഞ്ചാരി ഇനിയും യാത്ര തുടരും....................


=============================================================================
  😊 😊


No comments:

Post a Comment