watching through

Monday, August 13, 2018

HELLO

സുഹൃത്തുക്കളെ , കേരളത്തിലെ , അല്ലെങ്കിൽ ഇന്ത്യയിലെ തന്നെ പ്രമുഖ യാത്രാ ഗ്രൂപ്പികളിൽ പ്രധാനമായും  മുൻപന്തയിൽ  നിൽക്കുന്നതുമായ ഗ്രൂപ്പാണ് സഞ്ചാരി . പ്രകൃതിയോടൊപ്പം , പ്രകൃതിയിൽ അലിഞ്ഞു , പ്രകൃതിയെ സ്നേഹിച്ചു , മനസ്സിലാക്കി യാത്ര നടത്തുന്ന കൂട്ടായ്മയിലെ ഒരംഗമാണ് ഞാൻ . അതുകൊണ്ടു തന്നെ സമയം കിട്ടുമ്പോൾ  നടത്തുന്ന യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ മറ്റു വിഷയങ്ങൾക്കൊപ്പം ഉൾപ്പെടുത്തുകയാണ് . പ്രിയ വായനക്കാർ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ  അറിയിക്കുമല്ലോ.

നിങ്ങളിലേക്ക് ഇടവേളകളിൽ എത്താൻ ശ്രമിക്കും.

നന്ദിയോടെ ..

Tuesday, July 31, 2018

പൂജാ ജാലം

പൂജ നടത്തി , വരാനിരിക്കുന്ന ഭവിഷ്യത്തിനെ തടയിടാൻ നടത്തുന്ന ജാലങ്ങളിൽ ഇതാ ഒരു പൊൻതൂവൽ കൂടി .നമ്മുടെ സ്വന്തം  ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പൻ സമാധിയിൽ പൂജ നടത്താൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നിർദേശിച്ചതായി റിപ്പോർട്ട്.ജലനിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെ.എസ്.ഇ.ബി നടത്തിയിരുന്നു. ഇതിനോടൊപ്പമാണ് പൂജയും.കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്.ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ് കൊലുമ്പൻ.

         ഒരു പ്രതിസന്ധി ഘട്ടത്തിൽ അതിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം എന്നത് നടപ്പു വശം , എന്നാൽ മറ്റൊരു വഴിയിൽ കൂടി വിശ്വാസ പ്രമാണങ്ങൾ ഊട്ടി ഉറപ്പിക്കുക എന്ന ചിന്തയ്ക് യാതൊരു കോട്ടവും തട്ടാതെ പൊതുജന മദ്ധ്യേ അവതരിപ്പിക്കുക എന്നത് വേറൊരു തന്ത്രം.  കാലം വീണ്ടും തിരിഞ്ഞോടുമോ , ഇല്ല സുഹൃത്തുക്കളെ , വരാനിരിക്കുന്നതു വഴിയിൽ തങ്ങുമോ ? ഒരിക്കലുമില്ല .പകരം എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ വ്യാപ്തി കുറക്കാൻ പരമാവധി ശ്രമിക്കുക എന്ന രീതിയിൽ മാറ്റമൊന്നുമില്ലാതിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം എന്നും വേണമെങ്കിൽ പറയാം . എന്തായാലും പൂർണമായും പൂജയിൽ മുഴുകി ഡാമിന്റെ അടിത്തട്ട് വരെ കാലിയാക്കുന്ന തന്ത്ര ശാലികൾ ഉള്ള ഈ കാലഘട്ടത്തിൽ അങ്ങിനെയുള്ള കാര്യങ്ങളുടെ പിറകെ നമ്മുടെ അധികാരികൾ മുഴുവൻ പോകാതിരുന്നത് നല്ല കാര്യം എന്ന് മാത്രമേ കഴുത്തറ്റം മുങ്ങിയ ഈ അവസ്ഥയിൽ പറയാനുള്ളൂ.

Tuesday, May 1, 2018

ആട്ടിടയനോ ?



 ഇദ്ദേഹം ആട് ജീവിതത്തിലെ നജീബ് മുഹമ്മദ് അല്ല . എങ്കിലും നജീബിനെപ്പോലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു പച്ച മനുഷ്യൻ . ഈ ആടുകളെല്ലാം ഒരു പക്ഷെ നാളത്തെ തീൻ മേശയിലെ ,നാവിലൂറും വിഭവങ്ങളായി മാറിയേക്കാം , എവിടെയാണെന്നോ എവിടേക്ക് എന്നോ അറിയാതെ , നജീബിന്റെ വടിയുടെ ആജ്ഞയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു .തുള്ളിച്ചാടി ആഹ്ലാദത്തോടെ ,നജീബ് തെളിക്കുന്ന വഴിയിലൂടെ ഒരു നല്ല നാളെ എന്ന പ്രതീക്ഷയോടെ : 
ഈ നജീബ് ഒരു പക്ഷെ ആട്ടിൻ കൂട്ടങ്ങളുടെ ഉടമയോ അല്ലെങ്കിൽ ആടിനെ മേയ്ക്കാൻ നിയോഗിക്കപ്പെട്ട തൊഴിലാളിയോ ആയിരിക്കാം . ഇപ്പൊ നമുക്കു ആശ്വസിക്കാം , കാരണം ഇവിടെ മണലാരണ്യത്തിലെ വിഹ്വലതകൾ ഇല്ല , അടിമത്തത്തിന്റെ കെട്ടു പാടുകൾ ഇല്ല .വെയിലിന്റെ കാഠിന്യം ഇല്ല , കുബ്ബൂസിന്റെയോ കിഴങ്ങു കറിയുടെയോ ഗന്ധമില്ല , മടുപ്പിക്കുന്ന നിയമ വ്യാധികളും ഇല്ല . ആ ആറാട്ടു പുഴക്കാരൻ നജീമിന് ഉണ്ടായിരുന്നതിനേക്കാൾ വൈഷമ്യങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരിക്കാം. ആട്ടിന്കൂട്ടങ്ങൾ അവിടെ മണലാരണ്യത്തിലും ഇവിടുത്തെ ഊഷര ഭൂമിയിലും ഒരേ പോലെ തുള്ളിച്ചാടുമ്പോൾ കരിയുന്നതും തളിർക്കുന്നതും നജീബിനെ പോലുള്ളവരുടെ ജീവിതമാണ് . ആശ്വസിക്കാം ഈ നജീബിന് ആട് ജീവിതം സന്തോഷവും നന്മകളും നിറഞ്ഞതാവട്ടെ ...... 
(യാത്രയ്ക്കിടയിൽ ഹുൻസൂരിൽ നിന്ന് യാദൃച്ഛികമായി കണ്ട കാഴ്‌ച )

Friday, February 23, 2018

ദുരവസ്ഥ .......................

    ഒരു ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറും ഇരുട്ട്  പരന്നു കിടക്കുന്ന വ്യത്യസ്ഥ ലോകത്താണ് നാമിപ്പോൾ .ഉറങ്ങുന്നവർ നീണ്ട ഉറക്കത്തിലും ......

നമുക്ക്  നഷ്ടപ്പെട്ടത് എന്തൊക്കെയാണ്  എന്ന് തിരിച്ചറിയാൻ പറ്റാത്തത്രയും ദൂരേക്ക് നമ്മൾ എത്തിയിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ മാത്രമല്ല മുന്നോട്ടു നോക്കുമ്പോഴും കൂരിരുട്ടിന്റെ കാഠിന്യം .

തിരി വെളിച്ചം കിട്ടാതെ തപ്പി തടയേണ്ടി വരുമ്പോൾ , ഈ കൂരിരുട്ടിന്റെ ഉത്തരവാദികൾ നമുക്ക് ചുറ്റും കഴുകൻ കണ്ണുകളുമായി മുക്രയിട്ടും , ആക്രോശിച്ചും ഉറഞ്ഞു തുള്ളുകയാണ്.   പാതാള സങ്കൽപ്പവും , നരക സങ്കൽപ്പവും ഒരു വിശ്വാസമാണെങ്കിൽ തന്നെ , അതിനെക്കാളും , തരം താണിരിക്കുകയാണ് ഇത്തരക്കാരുടെ സാമൂഹ്യാവബോധം. എത്ര കഴുകിയാലും വൃത്തിയാക്കാൻ പറ്റാത്ത ജാതി , മത ,വർണ്ണ ,വർഗ്ഗ ,രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ വാലും പിടിച്ചു നടക്കുന്നവരാൽ  ചുറ്റപ്പെട്ടിരിക്കുകയാണ് നാമെല്ലാവരും. ഹിന്ദുവെന്നോ , മുസ്ലീമെന്നോ , ക്രിസ്ത്യാനിയെന്നോ ,ആദിവാസിയെന്നോ....... എന്ത് പേരിട്ടു വിളിച്ചാലും മാനവനല്ലതാകുമോ ?  

നമുക്ക് ഊർജം കിട്ടിക്കൊണ്ടിരുന്ന പൊതു ഇടങ്ങൾ എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.മറ്റു പലതും ഇനിയും  നഷ്ടപ്പെടാനിരിക്കുന്നു .
"ഇനി അമ്പലങ്ങൾക്കു തീ കൊളുത്താം" എന്ന് പറഞ്ഞ വി ടി യും , "ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട" എന്ന് പറഞ്ഞ സഹോദരൻ അയ്യപ്പനും , "ഒരു അമ്പലം കത്തിയാൽ അത്രയും വിശ്വാസം കുറയും" എന്ന് പറഞ്ഞ    മുഖ്യമന്ത്രി ശ്രീ കേശവനും നമ്മുടെ ഈ  കൊച്ചു കേരളത്തിൽ തന്നെയായിരുന്നു. അന്നൊന്നും ഇളകിയാടാനും , ഉറഞ്ഞ് തുള്ളാനും ആരും മെനക്കെട്ടില്ല , കാരണം വിശ്വാസ വികാരം എന്ന വ്രണം അന്നുണ്ടായിരുന്നില്ല എന്ന് വേണം അനുമാനിക്കാൻ . വർണ മനോഹരമായ മതേതര കാലഘട്ടത്തിൽ നിന്ന് സ്വാമി വിവേകാന്ദന്റെ , അടിവരയിട്ട വാക്കുകൾ അന്വർത്ഥമാക്കുന്ന ഈ  " ഭ്രാന്താലയത്തിൽ " , ജ്വലിക്കുന്ന സംഘര്ഷങ്ങളുമായി കുറേപ്പേർ ഉദയം കൊണ്ടിരിക്കുന്നു. ഉന്മൂല നാശം ഇതിന്റെ പ്രത്യാഘാതം മാത്രമായിരിക്കും .....

Monday, January 22, 2018

പ്രതീക്ഷ


"രാവിൻ മടിയിൽ തല ചായ്ച്ചുറങ്ങി നാം

സുന്ദര സ്വപ്നത്തിൻ കൂടണഞ്

ഉണരേണമോരോ പുലർകാല നേരത്തും

പുത്തൻ പ്രതീക്ഷയ്ക്കിടം നൽകുവാൻ "