watching through

Sunday, December 15, 2019

" തിരുവിതാംകൂറിന്റെ രാജ സംസ്കാരം തേടി തമിഴ് മണ്ണിലേക്ക് "

കൊച്ചു വെളുപ്പാൻ കാലത്തു മിക്കവരും പുതച്ചു മൂടി, അലസതയോടെ ഞായറിനെ വരവേല്ക്കുമ്പോൾ ഇവിടെ ഒരു കൂട്ടം സഞ്ചാരികൾ നിറഞ്ഞ തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. ( കാരണം ബാക്കി ദിവസങ്ങളിൽ നമ്മൾ സാധാരണ മനുഷ്യരെപ്പോലെ അലസരും എന്നാൽ യാത്ര എന്ന് കേൾക്കുമ്പോൾ സടകുടഞ്ഞെഴുന്നേൽക്കുന്നവീരന്മാരുംആണെന്നാണല്ലോവെപ്പ്). തയ്യറെടുപ്പുകൾ ശരിക്കും സാഹസം നിറയുന്ന സമയം തീർച്ചയായും ഉണ്ടാകാറുണ്ട്. ആരങ്കിലുംവിളിച്ചുണർത്തിയാൽ അവരെ രണ്ടു വാക്കും പറഞ്ഞു തിരിഞ്ഞു കിടക്കുന്ന പ്രകൃതം ഉള്ളിലൊതുക്കിക്കൊണ്ടു, ഇന്നേ ദിവസം എല്ലാ ടിയാൻമാരും യുദ്ധ സമാന രീതിയിൽ , രാഷ്ട്ര ഭാഷയിൽ പറഞ്ഞാൽ " ബഹുത്ത് ജൽദി തയ്യാർ ഹോത്താ ഹേ " ....
യുദ്ധം ; ടൂത്ത് ബ്രഷ് , സോപ്പ് , വെള്ളം എന്നിവയോടാണല്ലോ. അങ്ങിനെ പറഞ്ഞ സമയം പാലിക്കാൻ സ്വയം നിർബന്ധിതമാകുന്ന അവസ്ഥ കൂടി കണക്കിലെടുക്കുമ്പോൾ മാത്രമേ ഒരുവൻ സഞ്ചാരി ആകൂ.
തയ്യറെടുപ്പിനൊടുവിൽ , പറഞ്ഞ സമയത്തിനു തന്നെ എത്താൻ വെപ്രാളപ്പെടുന്ന അവസ്ഥ; അത് വേറൊരു ലെവലാണ്.....

ടൈറ്റിൽ ഹെഡിങ് പോലെ " തിരുവിതാംകൂറിന്റെ രാജ സംസ്കാരം തേടി തമിഴ് മണ്ണിലേക്ക് " പോകുമ്പോൾ ആ ഒരു സെറ്റ് അപ്പ് ഒക്കെ വേണ്ടേ? വേണം ..അതല്ലേ അതിന്റെ ഒരു ഇത് .....
അങ്ങിനെ എല്ലാ കൊച്ചു രാജാക്കന്മാരും പല പല നാട്ടു വഴികളിലൂടെ സ്വന്തം പടക്കുതിരയെ നയിച്ചും , മറ്റു ചിലർ രാജാക്കന്മാരുടെ പുറകിൽ മന്ത്രിമാരായും പലായനം ചെയ്ത് മുൻകൂട്ടി നിശ്ചയിച്ച ഗോദയിലേക്കു വാളും പരിചയുമായി എത്തിച്ചേർന്നു. അതിരാവിലെ ചിലയിടങ്ങളിൽ പെയ്തിറങ്ങിയ തണുത്ത മഴ ചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.പക്ഷെ മഴ ഒരു ശകുനമായി തോന്നിയതേയില്ല .

(സഞ്ചാര വഴി -- കരുനാഗപ്പള്ളി -കൊല്ലം-കടപ്പാക്കട-ആറ്റിങ്ങൽ -വെഞ്ഞാറമൂട് -വെമ്പായം-ആര്യനാട് -കോട്ടൂർ -നെയ്യാർ ഡാം -തൃപ്പരപ്പ്‌ - പദ്മനാഭപുരം കൊട്ടാരം -നെയ്യാറ്റിൻകര- എയർപോർട്ട് റോഡ് - കഴക്കൂട്ടം -കൊല്ലം )

പടയോട്ടത്തിന്റെ ആദ്യ മണിക്കൂറിൽ അമൃതേത്തും കഴിഞ്ഞു കുതിച്ചു പാഞ്ഞ ഞങ്ങൾ എത്തിച്ചേർന്നത്
കാപ്പുക്കാടിനടുത്തുള്ള കോട്ടൂർ എന്ന സ്ഥലത്താണ് . വന്യ ജീവി സംരക്ഷണത്തിന്റെ ഭാഗമായുള്ള പുനരധിവാസ കേന്ദ്രം. അതും ഗജവീരന്മാരുടെ ; തലയെടുപ്പുള്ള കരി വീരന്മാരുടെ പുനരധിവാസ കേന്ദ്രം.... അല്ലേലും ആനയും അമ്പാരിയുംരാജകുമാരന്മാർക്ക്പുത്തരിയല്ലല്ലോ. പടയോട്ടത്തിൽ തളർന്നുവീഴാതിരിക്കാൻ ആനയും അമ്പാരിയും മാത്രമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. നാട്ടു രാജാക്കന്മാരുടെ നിരവധി പോരാട്ടങ്ങൾ ചരിത്ര പുസ്തകങ്ങളിൽ പഠിച്ചിരുന്ന ഓർമ്മകൾ നമ്മെ ആ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി എന്ന് വേണമെങ്കിൽ ഭംഗ്യന്തരേണ പറയാം. ആ ആനക്കൊട്ടിലിൽ നമ്മെ എതിരേറ്റ കാഴച്ചകളിൽ ആദ്യത്തേത് കരിവീരന്മാരുടെ ആഡംബര പൂർണ്ണമായ കുളിയായിരുന്നു.
നമുക്ക് പുത്തനാണെങ്കിലും ഈ നീരാട്ടും മറ്റും അവിടുത്തെ സ്ഥിരം കാഴ്ചയാണ്. അതി രാവിലെ തന്നെയുള്ള ഗജ നീരാട്ടിനു ശേഷം അവരെ ഊട്ടുന്നതും ( "ആനയൂട്ടു") നമുക്ക് ദർശിക്കാം . ചോറും ശർക്കരയും, പിന്നെ മഞ്ഞൾ ചേർത്ത ആഹാരവും അവരുടെ മെനുവിൽ ഉൾപ്പെടുത്തി ഉഷാറാക്കാൻ അവിടുത്തെ നല്ലൊരു ടീം കഠിനമായി തന്നെ അധ്വാനിക്കുന്നുണ്ട് . ഒരു തരത്തിൽ പറഞ്ഞാൽ ആനകളെ സംബന്ധിച്ചിടത്തോളം 56 ഏക്കർ നിറഞ്ഞു കിടക്കുന്ന വന പ്രദേശം ഒരു ഓർഫനേജ് അല്ലെങ്കിൽ ഒരു റിട്ടയർമെന്റ് ജീവിതം ആസ്വദിക്കാൻ പറ്റുന്ന തരത്തിൽ ഉള്ളതാണ്. മുപ്പതോളം ആനകളെ ഒരേ സമയം പരിപാലിക്കാനും കൊണ്ടു നടക്കാനുമുള്ള സൗകര്യം അവിടെ ഉണ്ട് എന്നുള്ളത് തന്നെ വളരെ വലിയ കാര്യമാണ്. മറ്റു വന്യജീവികളിൽ നിന്ന് സംരക്ഷിക്കാൻ പാകത്തിൽ അവിടെ കിടങ്ങുകളും തീർത്തിട്ടുണ്ട്. കൂട്ടത്തിൽ ചിലർക്കൊക്കെ ആനപ്പുറത്തു കയറി മേഞ്ഞു നടക്കാൻ മോഹം ഇല്ലാതിരുന്നില്ല .
കാടിനകത്തെ തടാകത്തിൽ ബോട്ടിങ്ങിനും മറ്റും സൗകര്യം ഉണ്ട് . സഞ്ചാരികൾക്കു വേണമെങ്കിൽ താമസിക്കാനും വന ജീവിതം ആസ്വദിക്കാനുമുള്ള കോട്ടേജുകളും മറ്റും അവിടെ തന്നെ ഒരുക്കിയിട്ടുണ്ട്.
നഗര മാലിന്യങ്ങളും വിഷമയങ്ങളും ഇല്ലാത്ത അവിടുത്തെ തടാകം കാനന ഭംഗിക്ക് മാറ്റ് കൂട്ടുന്നുണ്ട് എന്നു പറയാതിരിക്കാൻ വയ്യ. നല്ലൊരു തടാകം അല്ലെങ്കിൽ തെളിനീരൊഴുകുന്ന പുഴ കാണാൻ കാടു കയറി പോകേണ്ട അവസ്ഥയിലേക്ക് കാലം മുന്നേറി. ഇത്തരം കാഴ്ചകൾ ഒക്കെ തന്നെ ഒരു വേള നമ്മെ ചിന്തിപ്പിക്കും .അതു തീർച്ചയാണ്..
കാടിന്റെയും ഗജവീരന്മാരുടെയും കുട്ടിയാനകളുടെയും കാഴ്ചകൾക് ശേഷം നമ്മൾ നെയ്യാർ ഡാമിനെ ലക്ഷ്യമാക്കി പടയോട്ടം തുടർന്നു. കുറച്ചു നേരത്തെ ഡ്രൈവിനു ശേഷം ഡാമിന്റെ മടിതട്ടിലേക്കു നമ്മൾ എത്തിച്ചേർന്നു . ചൂടിന്റെ കാഠിന്യം ഏറി വരുന്നുണ്ടായിരുന്നു .
പശ്ചിമഘട്ട മലനിരകൾക്കു കീഴെ , ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് പഞ്ചായത്തിൽ 1956 ൽ സ്ഥാപിതമായ ഈ ഡാമിന് 56 മീറ്റർ ഉയരവും 294 മീറ്റർ നീളവും ഉണ്ട്. 10,60,000000 M3 വെള്ളം സ്റ്റോർ ചെയ്യാനുളള കപ്പാസിറ്റി ഉണ്ട്.
ഡാമിന് തൊട്ടടുത്ത് തന്നെ ചെറിയൊരു മരത്തണലിൽ അല്പ നേരം ഇരിക്കാനുള്ള സ്ഥലം നമ്മൾ കണ്ടെത്തി. സഞ്ചാരികൾ പരസ്പരം പരിചയപ്പെട്ടും വിശേഷങ്ങൾ പങ്കു വച്ചും (തള്ളൽ/കത്തി/സുവിശേഷം/ബോറടിപ്പിക്കൽ ) കുറച്ചു നേരം സൊറ പറഞ്ഞും ഇരുന്നു. സമയം അധികം നഷ്ടപ്പെടുത്താൻ ഇല്ലാത്തതിനാൽ ചൂടേറി വന്ന ആ അന്തരീക്ഷത്തിൽ ഒരു ഗ്രൂപ്പ് ഫോട്ടോയുമെടുത്തു നമ്മൾ നെയ്യാർ വന്യ ജീവി സങ്കേതത്തിന്റെ ഹൃദയം തേടി മുകൾ ഭാഗത്തേക്ക് പടക്കുതിരയുമായി കുതിച്ചു. സഞ്ചാരികളെ കാത്തു കിടക്കുന്ന ബോട്ടുകളേയും ജീവനക്കാരേയും നമുക്കവിടെ കാണാം. ഒരുഭാഗത്ത് കുന്നിൻ മുകളിൽ കുറച്ചു മുതലകളെയും പിന്നെ അലസനായി കൂട്ടിൽ കിടക്കുന്ന ഒരു പെരുമ്പാമ്പിനെയും കണ്ടു. അതേ കൂട്ടിൽ തന്നെ ഒരു വലിയ കോഴിയെയും കണ്ട നമ്മൾ സംശയ നിവൃത്തി വരുത്തി. അപ്പോഴാണ് ആ കോഴി പെരുമ്പാമ്പിന്റെ ഇരയാണെന്നു മനസ്സിലായത്. രണ്ടാഴ്ചയിൽ കൂടുതലായി ആ പാമ്പ് ഭക്ഷണം കഴിച്ചിട്ട്.അപ്പോൾ ആ പാമ്പിന്റെ അടുത്ത ഇരയാണ് നമ്മൾ കണ്ട കോഴി.പക്ഷെ കോഴി അതിരറ്റ
സന്തോഷത്തിലും .കാരണം അതിനാറിയില്ലല്ലോ ഇനി ഇരയാവാൻ പോകുന്നത് താനാണെന്ന്.കണ്ടപ്പോൾ ചെറിയ വിഷമം തോന്നാതിരുന്നില്ല. കഥയല്ല അവയുടെ ജീവിതം.

തിരിച്ചിറങ്ങിയ നമ്മൾ ഊരിപ്പിടിച്ച വാൾ ഉറയിലേക്ക് തിരുകി വീണ്ടും ഓട്ടം തുടർന്നു. വിശപ്പിന്റെ വിളി കഠിനം എന്നു പറയാൻ പറ്റില്ല.എങ്കിലും സമയം മധ്യാഹ്നം .അപ്പൊ എന്തെങ്കിലും കഴിച്ചില്ലേൽ യാത്രയ്ക്ക് ഭംഗം വരും. സ്ഥലം - വെള്ളറട , അവിടെ ഒരു നാടൻ ഊണ് തരമായി.ഏകദേശം അരമണിക്കൂറിന് ശേഷം അവിടെ നിന്നും നമ്മൾ പദ്മനാഭ പുരം കൊട്ടാരം ലക്ഷ്യമാക്കി യാത്ര തുടർന്നു..കിലോമീറ്ററുകൾ താണ്ടിയപ്പോൾ പാണ്ടി രാജ്യത്തിന്റെ അതിരുകൾ ദൃശ്യമായി തുടങ്ങി.മനസ്സിൽ പണ്ട് വായിച്ചിരുന്നു വീര സ്മരണകൾ ഓരോന്നായി തികട്ടി വരാൻ തുടങ്ങി. അങ്ങിനെ നീണ്ട യാത്രക്കൊടുവിൽ കുലശേഖരം , കുമാര പുരം ,പിന്നെ മാർത്താണ്ഡം എന്നീ സ്ഥലങ്ങൾ പിന്നിട്ട ഞങ്ങൾ പ്രധാന റോഡിൽ നിന്ന് അല്പം അകത്തോട്ട് തിരിഞ്ഞു..അതേ അവിടെ കൊട്ടാരം ദൃശ്യമായിത്തുടങ്ങി.നമ്മുടെ മുന്നിൽ സമയം കുറവാണ് .എത്രയും പെട്ടന്നു തുറന്നു കിടക്കുന്ന കൊട്ടാര വാതിൽ കയറണം.എല്ലാവരും കുതിരകളെ (അതെ, സഞ്ചാരികളുടെ ഇരുചക്ര വാഹനത്തിനു ഇതിലും നല്ല പേരില്ല ) അല്പനേരത്തേക്ക് മേയാൻ വിട്ടു.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞാൽ പിന്നെ നാട്ടു നടപ്പ് പാലിക്കാതിരിക്കാൻ നമുക്കാവില്ലല്ലോ.കൊട്ടാരം കാവൽക്കാരിൽ ഒരാൾ ടിക്കറ്റ് കൗണ്ടർ എവിടെയെന്ന് ചൂണ്ടിക്കാട്ടി. ( " എന്ത് ? നമുക്ക്‌ ടിക്കേറ്റോ " എന്ന ചോദ്യം രാജകുമാരൻമാരുടെയും മന്ത്രി പുംഗവരുടെയും ചിന്തയിൽ ഉദിച്ചെങ്കിലും പുറത്തു കാണിക്കാതെ നമ്മൾ ക്ഷമ പാലിച്ചു ) . അങ്ങിനെ കൊട്ടാരത്തിന്റെ അകത്തളത്തിലേക്ക് ഓരോരുത്തരായി രംഗപ്രവേശം നടത്തി.പൂമുഖത്തു തന്നെ നമ്മെ വരവേറ്റു കൊണ്ടു ഗൈഡ് നിൽപ്പുണ്ടായിരുന്നു. എല്ലാവരെയും ഒരുമിച്ചു അഭിസംബോധന ചെയ്തു കൊണ്ട് ഒരു ചെറിയ വിവരണമാണ് അവർ കൊട്ടാരത്തെ കുറിച്ചു പറഞ്ഞു തന്നത്.
കൊല്ലവർഷം 1601 ൽ ഇരവി വർമ്മ കുലശേഖര പെരുമാളിന്റെ മേൽനോട്ടത്തിൽ നിർമിതമായതാണ്‌ ഈ കൊട്ടാരം എന്നു ചരിത്രം പറയുന്നു . അദ്ദേഹം വേണാട് ഭരിച്ചിരുന്നതു 1592 മുതൽ 1609 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു .പിന്നീട് ഇന്നത്തെ തിരുവിതാംകൂർ സ്ഥാപകനായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ ഈ കൊട്ടാരം പുതുക്കി പണിയുകയും ചെയ്തിട്ടുണ്ട് ., പൂർണ്ണമായും തേക്ക് മരത്തിൽ നിർമ്മാണം നിർവഹിച്ച ആ കൊട്ടാരത്തിന്റെ ചരിത്രം നമ്മൾ അറിഞ്ഞിരിക്കേണ്ടതു തന്നെയാണ് . നമ്മുടെ പുരാവസ്തു വകുപ്പാണ് ഇപ്പോൾ ആ കൊട്ടാരത്തിന്റെ സംരക്ഷകരും നടത്തിപ്പുകാരും . ആകർഷകമായ തൂക്കു വിളക്കാണ് പൂമുഖത്തിന്റെ ഐശ്വര്യമായി ഇപ്പോഴും നിലകൊള്ളുന്നത് . ഏതു വശത്തേക്കും തിരിച്ചു വെക്കാമെന്നുള്ള പ്രത്യേകതയാണ് കുതിരക്കാരൻ വിളക്ക് എന്നറിയപ്പെടുന്ന ആ തൂക്കു വിളക്കിനുള്ളത്. ബിയറിങ്ങും പിന്നെ വെയിറ്റ് ബാലൻസും ആ വിളക്കിന്റെ പ്രത്യേകതയാണ് . തൊണ്ണൂറു തരത്തിലുള്ള പൂക്കൾ കൊത്തിവെച്ച സീലിംഗ് മറ്റൊരു അത്ഭുതം തന്നെയാണ് .മണി മാളിക , നാടക ശാല മന്ത്രശാല , നൃത്ത മണ്ഡപം എന്നിവ കാണേണ്ട കാഴ്ച തന്നെയാണ് . അന്തപുര റാണി മാർ ഉപയോഗിച്ചിരുന്ന നിലക്കണ്ണാടി കൊട്ടാരത്തിന്റെ ഹാളിൽ ഇപ്പോഴും കാണാം .അകത്തളത്തിലെ തറകൾക്ക് ഇപ്പോഴും മാര്ബിളിനെ വെല്ലുന്ന ഉറപ്പും തിളക്കവും നമുക്ക് ദർശിക്കാം . ചുണ്ണാമ്പും , മുട്ടയുടെ വെള്ളയും കരിയും മറ്റും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് ആ കൊട്ടാരത്തിന്റെ തറ നിർമ്മാണം നിർവ്വഹിച്ചത്. കൽ തൂണുകളുടെ ഗാംഭീര്യം എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ് . രാജാവിന്റെ ശയ്യാ മുറിയും ഔഷധ മരങ്ങൾ കൊണ്ടു നിർമിച്ച സപ്ര മഞ്ച കട്ടിലും ഇന്നും കേടുകൂടാതെ ഇരിക്കുന്നു. നിരനിരയായി കാണപ്പെട്ട ആട്ടു കല്ലുകൾ അന്നത്തെ അടുക്കളയുടെ പ്രതാപം വിളിച്ചോതുന്നു. തേഞ്ഞു തീരാറായ അര കല്ലും അവിടെ ദൃശ്യമായിരുന്നു. അരയന്നങ്ങൾ നീന്തി തുടിച്ചിരുന്ന കുളവും , രാജ നീരാട്ടിന്റെ ഓർമ്മകൾ കാട്ടിത്തരുന്ന കുളപ്പുരയും കൊട്ടാരത്തിന്റെ പ്രൗഢി വിളിച്ചോതുന്നു. അതു പോലെ തന്നെ വിദേശ അഥിതികൾക്കായി പണി കഴിപ്പിച്ച മന്ദിരം വിശിഷ്യമായി എപ്പോഴും നിലകൊള്ളുന്നു. ഹാളിൽ പലയിടത്തും ക്യാൻവാസുകളിൽ കോറിയിട്ട മനോഹരമായ ചിത്രങ്ങൾ കാണാം.താഴേക്ക് ഇറങ്ങി വരാന്തയിലൂടെ മുന്നോട്ട് നടന്നപ്പോൾ ഒരു വശത്തു വലിയ ഒരു കിണറും ശ്രദ്ധയിൽ പെട്ടു.അതി പുരാതനമായ പ്രൗഢിയോടെ ആ കൊട്ടാരം ഇന്നും നിലകൊള്ളുകയാണ് എന്ന വസ്തുത മനസ്സിൽ പതിഞ്ഞു. കൊട്ടാരത്തിന്റെ അങ്കണത്തിൽ വെച്ചു വീണ്ടും ഒത്തു ചേർന്ന സഞ്ചാരികൾ ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു കൊട്ടാര വാതിലിലൂടെ പുറത്തേക്ക് പ്രയാണം ആരംഭിച്ചു . പഴയ പ്രതാപത്തിന്റെ ഐശ്വര്യം വിളിച്ചോതിക്കൊണ്ടു ഇപ്പോഴും സഞ്ചാരികളെ മാടി വിളിക്കുന്ന ഒരു വലിയ ലോകമാണ് പദ്മനാഭപുരം കൊട്ടാരം... സത്യത്തിൽ യാത്രാ ക്ഷീണം മറന്നു മനസ്സു നിറഞ്ഞ നിമിഷങ്ങളായിരുന്നു നമ്മൾ അവിടെ ചിലവഴിച്ചത്. നേരം വൈകിയെങ്കിലും "miles to go before I sleep" എന്ന ചിന്തയിൽ വീണ്ടും തിരികെ യാത്ര ആരംഭിച്ചു. തമിഴ് മണ്ണിന്റെ ഹൃദയത്തിലൂടെ കുളമ്പടി കേൾപ്പിച്ചു കൊണ്ടു സഞ്ചാരികളുടെ കുതിരകൾ ഓരോന്നായി ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞു. ഇടയ്ക്ക് വെച്ചു സംഘം രണ്ടു വഴിക്കും പിന്നീട് അൽപ നേരത്തിനു ശേഷം ഒന്നിക്കുകയും ഓരോ ചായ കുടിച്ചതിനു ശേഷം , കളിയാക്കവി ള , വിഴിഞ്ഞം , കോവളം വഴി പ്രധാന ഹൈവേയിൽ എത്തി.അപ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു. പിന്നീട് പലരും പല ദിക്കുകൾ വഴി സ്വന്തം കൊട്ടാരത്തിലേക്ക് യാത്ര തുടർന്നു.അവിസ്മരണീയമായ , മറ്റൊരു ഏടു കൂടി പൂർത്തിയാക്കി കുറെ പുതു മുഖങ്ങളെയും പരിചയപ്പെട്ടുകൊണ്ടു അന്നത്തെ യാത്ര അവസാനിച്ചപ്പോൾ അടുത്ത യാത്രയ്ക്കായി വീണ്ടും മനസ്സ് തയ്യാറെടുത്തു .എല്ലാവരും തിരിച്ചെത്തി എന്നുറപ്പ് വരുത്തിയ അഡ്മിനും ടീമുകൾക്കും സുഖ നിദ്ര പറഞ്ഞും , കൊട്ടാര ഓർമ്മകളുമായി ചിലമ്പൊലികൾക്ക് കാതോർത്തും മറ്റൊരു പുലരിയെ വരവേൽക്കാനായി ഉറക്കം പൂണ്ടു.... ...
















കയാക്കിങ് ; ഒരു ഒന്നൊന്നര അഡാർ ഇവൻറ്....PART I



 ( 30th event of Sanjari Kollam Unit : a small travelogue cum discovery of the hidden beauty of backwater )
#image courtsy :@brahmadatthan/Ambadi/Rahul/Shyam/Manu
----------------------------------------------------------------------------------------------------------------------


കയാക്കിന്റെ കഥ
ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പാണ് എസ്കിമോസ് എന്നറിയപ്പെടുന്ന വംശജർ ആർട്ടിക് പ്രദേശത്തു നായാട്ടിനും മീൻ പിടുത്തതിനും വേണ്ടി കണ്ടു പിടിച്ച ഒന്നാണ് ഈ കയാക്ക്.
അവയുടെ നിർമ്മാണം ഒഴുകി വരുന്ന തടികളും , അല്ലെങ്കിൽ തിമിംഗലം പോലുള്ള വലിയ മീനുകളുടെ എല്ലുകളും , പിന്നെ മൃഗങ്ങളുടെ തൊലികളും ഉപയോഗിച്ച് കൊണ്ടായിരുന്നു .
എന്നാല്‍ ഇപ്പോള്‍ ഇത് പുതിയ രൂപത്തിലും ഭാവത്തിലും സാഹസികത നിറഞ്ഞ യാത്രകള്‍ക്കായി ഉപയോഗിക്കുന്നു
----------------------------------------------------------------------------------------------------------------------
പതിവിലും വിപരീതമായി അന്ന് കതിരവൻ പൊൻകിരണങ്ങളുമായി ഉയർന്നുവന്നു, ആ കിരണങ്ങളെ നോക്കി ഞാൻ മനസ്സിൽപറഞ്ഞു ; ഇന്നെന്തായാല്ലും നല്ല കാലാവസ്ഥ തന്നെ ആയിരിക്കും, കാരണം ഇന്നാണല്ലോ നമ്മുടെ ഇവന്റ് .
കഴിഞ്ഞ കുറെ ദിവസങ്ങളായി വെയിലിനുവേണ്ടി കാത്തിരുന്ന കൂട്ടത്തിൽ നമ്മളും മുൻപിൽ ഉണ്ടായിരുന്നു. ഒരാഴ്ച മുമ്പേ നടക്കേണ്ട പ്രോഗ്രാം ആയിരുന്നു. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം നിശ്ചയിച്ച തീയതി മാറ്റി ജൂലൈ 29 ലേക്ക്ഫിക്സ്ചെയ്തു. പറഞ്ഞുവരുന്നത്കൊല്ലം സഞ്ചാരിയുടെ മുപ്പതാമത്‌ഇവൻറ് ആയ കായാക്കിങ്ങിനെ കുറിച്ചാണ് . നിർദേശിച്ച പ്രകാരം രാവിലെ തന്നെ,കൊല്ലംബീച്ചിൽ,എല്ലാവരും ഒത്തുചേർന്നു , അവിടെനിന്ന്കടലോരംവഴി , നേരെ മയ്യനാട് ലക്ഷ്മി പുരം തോപ്പ് എന്ന സ്ഥലത്തേക്ക് അരമണിക്കൂറിനകം നമ്മൾ എത്തി .
ലൊക്കേഷൻ : Syzygy Ecosports
നമ്മളെ സ്വാഗതം ചെയ്തതിനു ശേഷം , ചെറുതും എന്തന്നാൽ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളുടെ വിവരണം അവിടുത്തെ ഗൈഡ് കൃത്യമായി തന്നെ അവതരിപ്പിച്ചു.,
എല്ലാവർക്കും ( നമ്മളൾ 24 പേരുണ്ടായിരുന്നു ) സുരക്ഷയുടെ ഭാഗമായി ലൈഫ്ജാക്കറ്റുംപിന്നെതുഴയുംവിതരണംചെയ്തു . അടുത്ത ഏതാനും മിനുട്ടുകൾ അവ കൃത്യമായി ധരിക്കുന്ന തിരക്കിലായിരുന്നു എല്ലാവരും.
അപ്പോഴേക്കും അവർ നമുക്ക് വേണ്ടി കയാക്ക് തയ്യാറാക്കി നിർത്തി. ചുകപ്പ് , പച്ച , മഞ്ഞ , നീല നിറങ്ങളിലുള്ള ചെറുതോണികൾ കണ്ടപ്പോൾ മനം നിറയുന്ന പോലെ തോന്നി. ആദ്യ കൊച്ചു തോണി കായലിൽ ഇറക്കി വീണ്ടും നമുക്ക് ചെറിയ ഒരു വിവരണം കൂടി തന്നു, തുഴ എങ്ങിനെ കൈകാര്യം ചെയ്യണം. കാരണം കായലിൽ രണ്ടുപേരും തുഴയും പിന്നെ ചെറുതോണിയും അല്ലാതെ വേറെ ആരും നമ്മുടെ കൂടെ ഉണ്ടാവില്ല. എല്ലാവരും വളരെ ശ്രദ്ധയോടെ വിവരണം ശ്രവിച്ചു. അപ്പൊ ' ഇനി കേറിക്കോ ' എന്നു ജീവനക്കാരിൽ ഒരു ചേട്ടൻ . എല്ലാവരും പരസ്പരം നോക്കി , ആര് കേറും , ആരെങ്കിലും കേറേണ്ടേ , വല്യ കാര്യത്തിൽ തുഴ എറിയാൻ വന്നവരാ , എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും നോക്കി സമയം കളയുന്നു....എല്ലാര്ക്കും ചെറിയൊരു ഭയവും ഇല്ലാതില്ല , അതാണല്ലോ ഒരു അമാന്തം.. ഉടനെ തന്നെ കൂട്ടത്തിൽ ഒരാൾ തുഴയുമായി മുന്നോട്ടു വന്നു , എന്തായാലും യുദ്ധത്തിനൊന്നുമല്ലല്ലോ പോകുന്നത് , അപ്പൊ ഞാൻ കേറിക്കൊള്ളാം എന്നും പറഞ്ഞു ചാടി കേറി , കൊച്ചു വള്ളം ഒന്ന് ഉലഞ്ഞു , ഭാഗ്യത്തിന് അപ്പൊ വെള്ളം കേറിയില്ല .. ഗൈഡ് ആയ ചേട്ടൻ ഒന്ന് സംയമനം പാലിച്ചു കൊണ്ട് അടുത്ത ആളിനെയും ക്ഷണിച്ചു ... അങ്ങിനെ രണ്ടു പേർ കയറിയ ചുകപ്പ് നിറമുള്ള കായാക്ക് ആർപ്പുവിളികളുടെ അകമ്പടിയോടെ കായലിലേക്ക് യാത്രയാരംഭിച്ചു. അടുത്ത് തന്നെ ബാക്കിയുള്ള ചെറു തോണികൾ നമുക്ക് വേണ്ടി തയ്യാറായി നില്പൂണ്ട് .അങ്ങിനെ ഓരോരുത്തരും കയറി ( ഒരു മത്സരം അല്ലാത്തത്തിനാലും ആദ്യ അനുഭവം ആയതിനാലും " ഗപ്പ് " എടുക്കാനുള്ള വ്യഗ്രത ആരും കാണിച്ചു കണ്ടില്ല )
കൂട്ടത്തിൽ നാലു പേർക്ക് കയറാവുന്ന രണ്ടു തോണികൾ വേറെയും ഉണ്ടായിരുന്നു. കായലിലേക്ക് കണ്ണെറിഞ്ഞപ്പോൾ അൽപ്പം ദൂരെയായി ഒരു മണൽ തിട്ട ചൂണ്ടി കാണിച്ചു കൊണ്ട് നമ്മുടെ ഗൈഡ് പറഞ്ഞു , ആദ്യം അവിടേക്കു പോകാം. ദൂരെയായി ഒരു റെയിൽവേ മേൽപ്പാലം ശ്രദ്ധയിൽ പെട്ടു. അങ്ങിനെ ഓളങ്ങളുമായി കിന്നാരം പറഞ്ഞു കൊണ്ട് ഞങ്ങളും തുഴയെറിഞ്ഞു.
അൽപ്പ നേരത്തെ തുഴച്ചിലിനു ശേഷം ഒരു മൺതിട്ടയിൽ ഞങ്ങൾ കരതൊട്ടു. ഒരു സ്വാന്തനം പോലെ കുളിർ കാറ്റും നമുക്ക് കൂട്ടായി വന്നു . അപ്പോഴേക്കും ഒന്ന് രണ്ടു ടീം നമ്മുടെ തൊട്ടു പുറകിൽ എത്തി. കുറച്ചകലെയായി മൺതിട്ടയിൽ വിശ്രമിക്കാനായി പറവകളും കൊറ്റികളും സ്ഥാനം പിടിച്ചതും നമ്മുടെ ശ്രദ്ധയിൽ പെട്ടു. കായൽ ശാന്തമായിരുന്നെങ്കിലും വെയിലിനു കാഠിന്യം കൂടുന്നുണ്ടോ എന്നൊരു സംശയം , പക്ഷെ മാനത്തിനെ മേഘങ്ങൾ നിറം മാറ്റുന്നുണ്ടായിരുന്നു. വഞ്ചികൾ വീണ്ടും ഓരോന്നായി കായലിന്റെഹൃദയ ഭാഗം ലക്‌ഷ്യം വെച്ച് നീങ്ങാൻ തുടങ്ങി. ദൂരെ കായലിനു കുറുകെ റെയിൽ പാലം ദൃശ്യമായി. പാലത്തിൽ കൂടി ചുവന്ന ഒരു നീളൻ വണ്ടിനെ പോലെ രാജധാനി എക്സ്പ്രസ്സ് ട്രെയിൻ ചൂളം വിളിച്ചു കടന്നുപോയ ദൃശ്യമാണ് നമ്മുടെ കണ്ണിൽ പെട്ടത്. കണ്ടതിനേക്കാളും മനോഹരമായി ആ രംഗം മനസ്സിലെ കാൻവാസിൽ പകർത്തിയെടുത്തു വീണ്ടും ഞങ്ങൾ തുഴയെറിഞ്ഞു.
കുറച്ചു സമയത്തിനു ശേഷം നമ്മൾ റെയിൽ പാലത്തിന്റെ കൃത്യം അടിവശത്തേക്കു എത്തി ചേർന്നു. കായലിന്റെ ആഴം അവിടെ അനുഭവപ്പെട്ടു. അതൊരു റെസ്റ്റിംഗ്പോയിന്റായി നമ്മൾ മാറ്റി. കുറച്ചു പേർ മീൻ പിടിക്കാൻ ചൂണ്ടയുമായി ഇരിക്കുന്നതും മറ്റൊരു കാഴ്ചയായിരുന്നു. തുഴച്ചിലിനിടയിൽ പാട്ടും ആർപ്പുവിളിയും....
നീലാകാശം മേഘാവൃതം ആകുന്നതിന്റെ മുന്നോടിയായി തെക്കൻ കാറ്റ് സാമാന്യം ശക്തിയോടെ വീശിത്തുടങ്ങി. അതുവരെയും തുഴഞ്ഞു തളർന്ന നമ്മളിലേക്ക് ഊർജ്ജമായി ആ കാറ്റിന്റെ സാന്നിധ്യം ചെറിയ കുളിരൊന്നുമല്ല പകർന്നു തന്നത് . ആ ഊർജ്ജത്തിന്റെ തുഴച്ചിലിൽ എപ്പോഴോ എന്റെ ഓർമ്മകളിൽ നീല കടലിന്റെ ചിത്രം തെളിഞ്ഞു. ഗ്രീസിന്റെ ഭാഗമായ "കസ്റ്റല്ലോറിസോ" എന്ന ദ്വീപ് .നീല കടലും നീല ഗുഹകളും ഉള്ള ഒരു സ്വപ്ന ദീപ്; നീല ഗുഹകൾ ഇല്ലെങ്കിലും ഒരു പക്ഷെ അതെ കാഴ്ച എന്റെ ഉള്ളിൽ രൂപം കൊള്ളുന്നുണ്ടോ എന്നൊരു തോന്നൽ. അത്രയ്ക്ക് മനോഹരമായിരുന്നു കായലില്‍ അനുഭവപ്പെട്ട കാഴ്ചകൾ . റെയില്‍ പാലത്തിന്റെ കീഴില്‍ നിന്നും അടുത്ത ട്രെയിന്‍ വരും മുന്‍പേ ഞങ്ങള്‍ വീണ്ടും തുഴ എറിഞ്ഞു. അല്‍പ്പം മുന്നോട്ട് പോയപ്പോഴേക്കും നമ്മെ നനയിക്കാന്‍ നമ്മെ നനയിക്കാന്‍ മഴത്തുള്ളികള്‍ , പെയ്തു തുടങ്ങി, അത് അതിന്റെ പൂര്‍ണ്ണ ഭാവം കാട്ടാനും തുടങ്ങി . ഉറ്റിവീഴുന്ന വെള്ളത്തുള്ളികള്‍, അല്ലെങ്കില്‍ മുഖം നനപ്പിക്കുന്ന ചാറ്റല്‍മഴയും കാറ്റും ഇവ മാത്രം പ്രണയിച്ച നമ്മള്‍, ഇന്ന് കായലില്‍ പൂര്‍ണമായും നനയുകയാണ്‌. മുകളില്‍ ആകാശം കണ്ണീര്‍ പൊഴിക്കുന്ന അത്ഭുത കാഴ്ച , കീഴെ കായലിന്‍ ആഴങ്ങള്‍ , അതിനിടയില്‍ ഒരു ചെറു വഞ്ചിയില്‍ , കൂടാതെ നല്ല കാറ്റും ... ശരിക്കും ത്രില്ലിംഗ് അതോടൊപ്പം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അനുഭവം . നനഞ്ഞു നനഞ്ഞു തുഴ ആഴങ്ങളിലേക്ക് വീശുമ്പോള്‍ കിട്ടിയ അനുഭവം വേറെ ലെവലാണ്.
തണുപ്പും മഴയും കാറ്റും വെള്ളവും എല്ലാം ഇഷ്ടം പോലെ. തുഴ വീശി ഞങ്ങള്‍ പിന്നീടു എത്തിച്ചേര്‍ന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു ദ്വീപില്‍ ആയിരുന്നു.ഒറ്റ കല്ലില്‍ കൊത്തിയുണ്ടാക്കിയ ഒരു ചെറിയ കോവില്‍ ആണ് അവിടുത്തെ പ്രത്യകത. കുറഞ്ഞ ചുറ്റളവ്‌ മാത്രം ഉള്ള ആ ചെറു ദ്വീപില്‍‌ ഇങ്ങനെ ഒരു കോവില്‍ ഉണ്ടായ സാഹചര്യം വ്യക്തമല്ല. പൂജകള്‍ ഇടയ്ക്കിടെ നടക്കാറുണ്ട് എന്ന് അവിടുത്തെ സാഹചര്യം നമ്മെ ഓര്‍മിപ്പിക്കുന്നു. കയ്യില്‍ കരുതിയ ഒന്നോ രണ്ടോ മൊബൈല്‍ ക്യാമറയില്‍ ചിലര്‍ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. സാധാരണ രീതിയില്‍ അത്രയും ദൂരം കയാക്കിംഗ് അനുവദിച്ചു കൊടുക്കാറില്ല എന്നതും കൂടെ ഉണ്ടായിരുന്ന ഒരേയൊരു ഗൈഡ് നമ്മളെ ഓര്‍മ്മിപ്പിച്ചു. നിങ്ങളുടെ ആവേശം അത് നമ്മുടെ പ്രചോദനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി വേണമെങ്കില്‍ ആ കാണുന്ന കണ്ടല്‍ കാടുകള്‍ക്ക് ഇടയിലൂടെ ഒന്ന് ചുറ്റി വരാമെന്ന് ഒന്നോ രണ്ടോ പേര്‍ അഭിപ്രായപ്പെട്ടു. നമ്മള്‍ വീണ്ടും മുന്നോട്ടു പോയി. അലപം അകലെ കരയില്‍ ഏതോ സുഖവാസ കേന്ദ്രം തെളിഞ്ഞു കാണാമായിരുന്നു. കുറച്ചു പേര്‍ അവിടുന്ന് തിരിച്ചു തുഴയാന്‍ തുടങ്ങി. അപ്പോഴേക്കും വെയിലിന്നു കാഠിന്യം കൂടി വരുന്നതായി അനുഭവപ്പെട്ടു. സമയം ഏകദേശം രണ്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു.വീണ്ടും മറ്റൊരു ചെറു ദ്വീപിനെ ചുറ്റി ഞാനും സുഹൃത്തും തിരിച്ചു തുഴയാന്‍ തീരുമാനിച്ചു . ആ ദ്വീപില്‍ വെറും രണ്ടോ മൂന്നോ തെങ്ങുകള്‍ തലപൊക്കി നില്‍പ്പുണ്ടായിരുന്നു. കുറച്ചു തേങ്ങകളും കണ്ണില്‍ പെട്ടു. ദാഹം അതിശക്തമായി അനുഭവപ്പെടാന്‍ തുടങ്ങി. വെള്ളക്കുപ്പികളും മറ്റും കൂടെ കരുതാതിരുന്നത് വലിയ മണ്ടത്തരമായി തോന്നി. വേലിയേറ്റത്തിന്റെ മുറുക്കം പതുക്കെ കായലില്‍ അനുഭവപ്പെട്ടു. കാറ്റും പിന്നെ ഉയര്‍ന്നു പൊങ്ങിയ ഓളങ്ങളും നമ്മെ ചെറുതായി ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. ചെറു വഞ്ചിയുടെ ദിശാ നിയന്ത്രണം കാറ്റിലും ഓളത്തിലും വിഷമം സൃഷ്ടിക്കാന്‍ തുടങ്ങി. കായലില്‍ വഞ്ചികള്‍ പല ദിശകളില്‍ കറങ്ങുന്നത് കാണാമായിരുന്നു. ഒരു വേള നമ്മള്‍ കായലിന്റെ ഓരം ചേര്‍ന്ന് തുഴയാന്‍ തീരുമാനിച്ചു , കാരണം ശക്തമായ കാറ്റും ഉയര്‍ന്നു പൊങ്ങുന്ന ഓളങ്ങളും , അങ്ങിനെ തീരം ചേര്‍ന്ന് മുന്നോട്ടു വരുമ്പോള്‍ ഒരു കുട്ടി മീന്‍പിടുത്തക്കാരന്‍ നമ്മുടെ മുന്നില്‍ പെട്ടു. അപ്പോള്‍ തന്നെ അവന്റെ ചൂണ്ടയില്‍ ചെറിയൊരു മീന്‍ കുടുങ്ങി. ഉച്ച ഭക്ഷണത്തിന് കൂടെ പൊരിച്ചു കഴിക്കാനാണ് എന്നവന്‍ പറയുന്നുണ്ടായിരുന്നു. മീനിനു വില പേശാന്‍ നില്‍ക്കാതെ നമ്മള്‍ ഓരം ചേര്‍ന്ന് തുഴഞ്ഞു തുടങ്ങി. കായലോര സുഖവാസ കേന്ദ്രത്തില്‍ നിന്നും ജീവനക്കാരായ മൂന്നു ചേച്ചിമാരും ഒരു ചേട്ടനും നമ്മളോട് കുശലം പറഞ്ഞു. കൂടെയുള്ളവരെ ആരെയും കാണാനില്ലല്ലോ എന്ന ചോദ്യം എറിഞ്ഞു കൊണ്ട് അവര്‍ നമ്മളോട് എത്രയും പെട്ടന്ന് പോകാന്‍ നിര്‍ദേശിച്ചു, കാരണം മറ്റൊന്നുമല്ല , വേലിയേറ്റം കൂടിയാല്‍ തുഴയാന്‍ ബുദ്ധിമുട്ടും, കാറ്റിന്റെ ദിശ ഇപ്പോള്‍ മാറിയിരിക്കുന്നു എന്നും പറഞ്ഞു. അതും കേട്ട്, ഞങ്ങള്‍ വീണ്ടും ഓരം ചേര്‍ന്ന് കുറച്ചു കൂടി മുന്നോട്ടു വന്നു. വെയില്‍ വീണ്ടും ശക്തി പ്രാപിച്ചു, ഓളങ്ങള്‍ ഉയര്‍ന്നു പൊങ്ങാന്‍ തുടങ്ങി. “ദിശ ശരിയാവണില്യ” എങ്കിലും ആവേശം വിടാതെ ഞങ്ങള്‍ തുഴഞ്ഞു. ഞങ്ങള്‍ രണ്ടു പേര്‍ക്കും ദാഹം കനത്തു. “വെള്ളം വെള്ളം സര്‍വ്വത്ര, തുള്ളി കുടിക്കാനില്ലത്രേ” എത്ര അന്വര്‍ത്ഥമായ വരികള്‍. അത് പാടിക്കൊണ്ട് നമ്മള്‍ ഊര്‍ജ്ജം വീണ്ടെടുത്ത്‌ തുഴഞ്ഞു മുന്നോട്ടു നീങ്ങി. കൊല്ലവര്‍ഷം 1498 ല്‍ കോഴിക്കോടിനടുത്ത് കാപ്പാട് ബീച്ചില്‍ പായക്കപ്പലിറങ്ങിയ വാസ്കോ ഡി ഗാമയെ കുറിച്ചായി പിന്നീട് നമ്മുടെ സംസാരം. ബാലി ദ്വീപിലും , കാപ്പിരികളുടെ നാട്ടിലും പോയ നമ്മുടെ പ്രിയപ്പെട്ട സഞ്ചാര സാഹിത്യ കാരനെയും ഉള്‍പ്പെടുത്തി സംഭാഷണത്തിന് പൂര്‍ണ്ണ ഭാവം വരുത്തി . ഇനി നമ്മള്‍ ഏതു തീരത്തേക്ക് എന്ന ചോദ്യം തമാശ രൂപത്തില്‍ ഉയര്‍ന്നു. തികച്ചും സാഹസികമായ യാത്രയുടെ ത്രില്‍ അപ്പോള്‍ ഓളങ്ങള്‍ക്കൊപ്പം മനസ്സിലും ഉയര്‍ന്നു പൊങ്ങി. ദൂരെ പച്ച കളറിലും ചുവന്ന കളറിലും ഉള്ള ചെറു വഞ്ചികള്‍ പ്രത്യക്ഷപ്പെട്ടു. ഒരു നേര്‍ത്ത വര പോലെ റെയില്‍ പാലം കണ്ണില്‍ പെട്ടു. അപ്പോഴാണ് യഥാര്‍ത്ഥ ദൂരത്തിന്റെ ബോധം നമ്മള്‍ ഉള്‍ക്കൊണ്ടത്‌. ഇടയ്ക്കിടെ ആ ചെറുവഞ്ചിയില്‍ മലര്‍ന്നു കിടന്ന് ക്ഷീണം തീര്‍ക്കാന്‍ ശ്രമിച്ചു. അങ്ങിനെ ഏകദേശം പത്തിരുപതു മിനുട്ട് കള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും റെയില്‍ പാലത്തിന്റെ അടിയില്‍ എത്തി.
വീണ്ടും ഒരു ട്രെയിന്‍ കൂടി തലയ്ക്കു മുകളിലൂടെ കൂകി പാഞ്ഞു കടന്നു പോയി .
കാറ്റിന്റെ ദിശ എതിരായിരുന്നതിനാല്‍ തുഴച്ചില്‍ ശരിക്കും ബുദ്ധിമുട്ടി .കുറെ നേരം കായലില്‍ തന്നെ വട്ടം കറങ്ങിയ സുഹൃത്തുക്കളും ഉണ്ടായിരുന്നു. അടുത്ത ലാന്റിംഗ് പോയിന്‍റു നമ്മള്‍ ആദ്യം എത്തിയ മണ്‍തിട്ട ആയിരുന്നു. കുറച്ചു പേര്‍ അവിടെയും നില്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രം കയറാവുന്ന തീരെ ചെറിയ വഞ്ചിയും ഉണ്ടായിരുന്നു . (ഏകാന്ത പഥികന്‍ ഞാന്‍ എന്ന പാട്ട് ഇടയ്ക് വെച്ച് മുഴങ്ങി കേട്ടപ്പോഴേ ആളിനെ നമ്മള്‍ ശ്രദ്ധിച്ചു;അതൊരു ബോംബെക്കാരന്‍ സഞ്ചാരി ആയിരുന്നു)
അഡ്മിന്‍ ശ്യാമും കുടുംബവും ഒരു വഞ്ചിയില്‍ ഇരുന്നു മൊത്തം ഫോട്ടോ എടുത്തു തീര്‍ത്തു.ബാകിയുള്ളവര്‍ പിന്നെ എന്തെടുക്കും എന്നൊക്കെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇത്തവണ വനിതാ മാഗസിനിലും ഒരു ഹണി മൂണ്‍ താരമായി അവര് മിന്നിതിളങ്ങിയ കാര്യം പിന്നീടു അവര്‍ തന്നെ വെളിപ്പെടുത്തി.
അങ്ങിനെ
സാഹസികത നിറഞ്ഞു കവിഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ നമ്മള്‍ എല്ലാവരും കരയെ പുല്‍കി.അപ്പോഴേക്കും സമയം ഒരു മണി കഴിഞ്ഞ് മുപ്പതു മിനുട്ട്. ഗൈഡ്നും മറ്റു ജോലിക്കാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് നമ്മള്‍ അടുത്ത ലക്ഷ്യ സ്ഥാനമായ നാടന്‍ ഹോട്ടലിലേക്ക് പുറപ്പെട്ടു. നേരത്തെ എല്ലാവര്ക്കും വേണ്ടി ഭക്ഷണം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. അതിനാല്‍ ബുദ്ധിമുട്ടുണ്ടായില്ല. വിശപ്പിന്റെ വിളിയില്‍ നല്ല രുചിയോടെ തന്നെ എല്ലാവരും കഴിച്ചു. കൂട്ടത്തില്‍ ചില വെജിറ്റെറിയന്കാര്‍ വറുത്ത മീന്‍ രുചിയോടെ കഴിച്ചതും ചര്‍ച്ചാ വിഷയമായി.
ഊണിനു ശേഷം നമ്മള്‍ വീണ്ടും കാപ്പില്‍ ബീച്ചിലേക്ക്. കാറ്റാടി മരങ്ങള്‍ക്കിടയില്‍ തണുത്ത കാറ്റേറ്റ് ഊര്‍ജ്ജ സൊലതയോടെ എല്ലാവരും പരിചയം ഒന്ന് കൂടി പുതുക്കി. പുതിയ സഞ്ചാരികളെ പരസ്പരം പരിചയപ്പെട്ടും, അന്നത്തെ യാത്രാനുഭവം പങ്കുവെച്ചും അല്പ നേരം ചിലവഴിച്ചു .താരങ്ങളായ് നിറഞ്ഞാടിയ നരസിംഹ മന്നാടിയരും , ഹിറ്റ്‌ലറും , ബ്രഹ്മദത്തനും പിന്നെ കടമെടുത്ത ബുള്ളറ്റില്‍ കൊച്ചി വരെ പോയ ഡോക്ടര്‍ (ഒടുവില്‍ കണ്ണൂരില്‍ ട്രാഫിക് പോലിസ് പെറ്റിയടിച്ചപ്പോഴാണ് കൊച്ചിക്ക് പോയ ഡോക്ടര്‍ യാത്രാ ഭ്രമം മൂത്ത് മംഗലാപുരം വരെ എത്തിയ കഥ പുറത്തു വന്നത്) എല്ലാവരും കൂടി സഞ്ചാരിയുടെ മുപ്പതാമത് പ്രോഗ്രാം ഒരു സംഭവമാക്കി മാറ്റി. മനുവിന്റെ ‘മണി’യടി കഥയാക്കി മാറ്റിയ ചിലരും , ഹരിനന്ദന്റെ അനുഭവങ്ങളും, അജാസിന്റെ ചോദ്യ ശരങ്ങളും , അമ്പാടിയുടെയും രാഹുലിന്റെയും പിന്നെ ഈയുള്ളവന്റെയും ക്യാമറ കണ്ണുകളും ഒക്കെ ഒരു ഓര്‍മ്മചെപ്പിലോതുക്കാന്‍ പാകത്തില്‍, വീണ്ടും കാണാമെന്നുള്ള വാക്കോടെ, തുടിക്കുന്ന മനസ്സോടെ അന്നത്തേക്ക്‌ പിരിഞ്ഞു.
*******

കയാക്കിങ് ; ഒരു ഒന്നൊന്നര അഡാർ ഇവൻറ്....PART II

                                                                                   (സഞ്ചാരി കൊല്ലം യൂണിറ്റ് ....നാല്പതാം ഇവൻറ് )


ഉദയ സൂര്യൻറെ പൊൻ കിരണങ്ങൾ പതിയുന്ന നേരം;  കായലിലെ വിളക്കുമാടങ്ങൾ തിരി താഴ്ത്തി നിൽക്കുമ്പോൾ ,കായലിനോടും കാറ്റിനോടും കിന്നാരം പറയാനും , ഓളങ്ങളിൽ ഉയർന്നു പൊങ്ങി താളം പിടിക്കാനും, ആ ഊർജ്ജത്തെ നമ്മിലേക്ക് ആവാഹിക്കാനും   അഷ്ടമുടിയുടെ വിരിമാറിൽ , കയാക്കിൽ തുഴയെറിഞ്ഞു കൊണ്ട് ,വീണ്ടും സഞ്ചാരി സുഹൃത്തുക്കൾ ഒത്തു കൂടി . കൊല്ലവർഷം 1194 , മേടം 28 പുലർകാലെ 7 മണിക്ക് അഡ്വഞ്ചർ പാർക്കിൽ ഉത്സവാഘോഷം. ( ഈ സഞ്ചാരി സുഹൃത്തുക്കളുടെ ഒത്തുകൂടൽ തന്നെ എന്നും ആഘോഷമാക്കാറാണ് പതിവ് ).

 കൊല്ലം ജില്ലയ്ക്ക്  പുറമെ , മറ്റു യൂണിറ്റ്കളിൽ നിന്നുള്ള മെമ്പർമാർ ഇത്തവണയും കൂട്ടുകൂടി. അങ്ങിനെ പറഞ്ഞുറപ്പിച്ചതനുസരിച്ചു അവരുടെ ( കയാക്കിങ്  )ജീവനക്കാരും എത്തിച്ചേർന്നു. സാധാരണ ദിവസങ്ങളിൽ 7 മണിക്ക് എൻട്രി ഉണ്ടാവില്ല. പക്ഷെ ഞങ്ങൾക്കു വേണ്ടി അവർ നേരത്തെ എത്തി . പക്ഷെ അവരെയും അമ്പരപ്പിച്ചു കൊണ്ട് നമ്മുടെ ചില സുഹൃത്തുക്കൾ അതിലും നേരത്തെ തന്നെ എത്തി ( അതങ്ങിനെ ആണല്ലോ : നമ്മൾ സഞ്ചാരി ഡാ ) .
 എന്നെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം തവണയാണ് ഞാൻ തുഴ എറിയാൻ പോകുന്നത്. ആദ്യ തവണ കഴിഞ്ഞ വര്ഷം ലക്ഷ്മി പുരം തോപ്പിൽ ,പൊഴിക്കര റോഡിനു അരികിലായി സിസിജി ഇക്കോ സ്‌പോർട് ഒരുക്കി തന്ന കയാക്കിങ് അനുഭവം മറക്കാൻ പറ്റാത്ത ഒന്നായിരുന്നു. കൊല്ലം സഞ്ചാരിയുടെ ഇവൻറ് കളിൽ ഏറ്റവും മുന്നിൽ നിക്കുന്ന ഒന്നായിരുന്നു ആ പ്രോഗ്രാം. അപ്പൊ അതിന്റെ അലയൊലികൾ മനസ്സിൽ തന്നെ കിടക്കുകയായിരുന്നു. അതിന്റെ കൂടെ ഈ ഒരേടും കൂട്ടിച്ചേർക്കണമെന്ന നിർബന്ധമായിരുന്നു എന്നെ വീണ്ടും കായാക്കിങ്ങിനു പ്രേരിപ്പിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ പോപ്പുലർ ആയിക്കൊണ്ടിരിക്കുന്ന ഒരു ഔട്ട് ഡോർ  സ്പോർട്ടിങ് ആക്ടിവിറ്റിയാണ് കയാക്കിങ്.  ഹൈക്കിങ്‌ , ബൈക്കിങ്ങ് ,അത് പോലെ മോട്ടോർ ബോട്ടിങ് എന്നിവയിൽ നിന്നെല്ലാം വ്യത്യസ്‌തമായി കിട്ടുന്ന അനുഭവമാണ് കായാക്കിങ്ങിൽ കിട്ടുന്നത് . തിരക്ക് പിടിച്ച ജീവിത യാത്രയിൽ നിന്നൊഴിഞ്ഞു നയന മനോഹരമായ കായൽ കാഴ്ചകൾ നമുക്ക് ദർശിക്കാൻ പറ്റുന്ന ഒന്നാണ് കയാക്കിങ് .




സീൻ-1
അൽപ സമയത്തിന് ശേഷം കുറച്ചുപേർക്ക് ലൈഫ് ജാക്കറ്റ് ഇഷ്യൂ ചെയ്തു . അതോടൊപ്പം എല്ലാര്ക്കും കായാക്കിങ്ങിനെക്കുറിച്ചും , തുഴ ഉപയോഗത്തിനെക്കുറിച്ചും സഞ്ചാരികൾ പാലിക്കേണ്ട നിബന്ധനകളെ കുറിച്ചും ഒരു ചെറു വിവരണം നൽകി .         
 അങ്ങിനെ ആദ്യ ബാച്ച് കായലിലേക്ക് തുഴയെറിഞ്ഞു നീങ്ങി .ആഹ്ലാദം , ആവേശം ,അമിതാവേശം ..ഈ മൂന്നു കാറ്റഗറിയും  നമ്മുടെ മനസ്സിനെ പിടിച്ചു കുലുക്കാറുണ്ട് .   പക്ഷേ കായൽ കാറ്റ് നമ്മെ ശാന്തമാക്കി...
 സീൻ-2 
 ആദ്യ ബാച്ചുകാർ കായലിന്റെ ഓളം പറ്റി മുന്നോട്ടു നീങ്ങി. കാഴ്ചയിൽ ഉണ്ടെങ്കിലും ദൂരെ ദൂരെ ഒരു പൊട്ടുപോലെ അവർ തുഴഞ്ഞു നീങ്ങി. കരയിൽ സൊറ പറഞ്ഞും , വിശേഷങ്ങൾ പങ്കു വെച്ചും ,പാർക്കിലൂടെ നടന്നും സഞ്ചാരികൾ സമയം നീക്കി. ആദ്യ ബാച്ചിന്റെ മടക്കം. ആഘോഷത്തോടെ  തന്നെ. അവരുടെ വിശേഷങ്ങൾ കേൾക്കാൻ  നിൽക്കാതെ അടുത്ത ടീമിന്റെ അരങ്ങേറ്റം.  അങ്ങിനെ എന്റെ ഊഴവും വന്നു.  ലൈഫ് ജാക്കറ്റ് അണിയിക്കാൻ ഗൈഡും മറ്റൊരു സഹായിയും. ഞാൻ റെഡി ആയി .ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന കയാക്കിലേക്ക് .  ശ്രദ്ധയോടെ കയാക്കിൽ ഇരിപ്പുറപ്പിച്ചു. ലക്ഷ്യം അങ്ങകലെ  കാണുന്ന പാലവും, അതിനപ്പുറത്തെ പള്ളിയും.
സാവധാനം തുഴയെറിഞ്ഞു മുന്നോട്ടു നീങ്ങി. തൊട്ടു പുറകിലായി ഊഴമനുസരിച്ചു മറ്റുള്ളവർ തുഴഞ്ഞു തുടങ്ങി .  കായലിലെ ഓളങ്ങൾ ശാന്തമായിരുന്നെങ്കിലും മാനം അല്പം മൂടി ക്കെട്ടിയോ എന്ന് തോന്നിച്ചു .വെയിലിന്റെ കാഠിന്യം അത്രയ്ക്ക് ഇല്ല. ദേശീയ ജല പാതയിലൂടെ കുറെ മുന്നോട്ടു പോയപ്പോൾ ഹൗസ്ബോട്ടുകളിൽ ടൂറിസ്റ്റുകൾ ഞങ്ങളെ കടന്നു പോയിക്കൊണ്ടിരുന്നു. ശീതീകരിച്ച കാബിനകത്തു , മൊബൈൽ ഫോണിൽ ചാറ്റ് ചെയ്തും , സ്റ്റാറ്റസ്സ് അപ്ഡേറ്റ് ആക്കിയും ഇടക്കിടെ തല പുറത്തിട്ടു നോക്കി ,  വെള്ളത്തിൽ കൂടി ഓടുകയാണെന്നു  ഉറപ്പ് വരുത്തുന്നവരെ കുറിച്ച് ഓർത്തപ്പോൾ ഒന്നു രണ്ടു പേർ കൈ വീശി കാണിച്ചു ..തിരിച്ചും കൈ വീശി മറുപടി കൊടുത്തു , അപ്പോൾ മനസ്സിൽ തോന്നിയ ആ വികാരം എഴുതിയറിയുക്കുക എളുപ്പമല്ല. അതി മനോഹരമായ കായൽ ക്യാൻവാസിൽ ഒരു കൊച്ചു വള്ളത്തിൽ ഒറ്റയ്ക്ക് തുഴഞ്ഞു പോകുന്നതിന്റെ ആസ്വാദനം പറഞ്ഞും എഴുതിയും അറിയിക്കുവാൻ പറ്റില്ല. അതു അനുഭവിച്ചു തന്നെ അറിയണം. സഞ്ചാരിയുടെ ഈ ഇവന്റിൽ പങ്കെടുത്തവർ ആ വികാരത്തിന്റെ പാരമ്യത്തിൽ തീർച്ചയായും എത്തി എന്നത് ഒരു രഹസ്യം കൂടിയാണ് .  ആ രഹസ്യം പരസ്യമായതാണ് നമ്മുടെ വിജയം.
ഏകദേശം അര മണിക്കൂർ പിന്നിട്ടപ്പോൾ മൂന്നോ നാലോ കൊച്ചു വള്ളങ്ങൾ (ഇവിടെ കയാക്കുകൾ) കായലിന്റെ നടുവിൽ ഒത്തു ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്‌തു. വർണാഭമായ  ഫോട്ടോകളിൽ   , ഈ യാത്രയുടെ സന്തോഷം തെളിഞ്ഞു കാണാം .പിന്നീട് ഞങ്ങൾ എല്ലാവരും പാലം ലക്ഷ്യമാക്കി വീണ്ടും തുഴഞ്ഞു.അപ്പോഴേക്കും നല്ല  ദാഹം എല്ലാവരെയും ബാധിച്ചു . പാലത്തിനരികിൽ  , കായലോരത്തെ  വീട്ടുകാർ ഞങ്ങളുടെ ദാഹത്തെ  ശമിപ്പിക്കാൻ കുടിവെള്ളവുമായി എത്തി. വേലിക്ക് മുകളിലൂടെ വെള്ളം നിറച്ച ഗ്ലാസുകൾ അവർ കൈമാറിയപ്പോൾ അതിൽ നിറഞ്ഞു തുളുമ്പിയത് സ്നേഹവും സാഹോദര്യവും ആയിരുന്നു. വീണ്ടും തുഴഞ്ഞു വരാനും  ക്ഷീണം അകറ്റാനും അവർ ഒഴിച്ചു തന്ന വെള്ളത്തിനു കഴിഞ്ഞു. കരുതലായി ഒരു ബോട്ടിലിലും അവർ കുടി വെള്ളം പകർന്നു നൽകി. കൊച്ചു കുട്ടികൾ ഞങ്ങളോട് കൂട്ടു കൂടാൻ വേലിക്കെട്ടുകൾക്ക് അരികിൽ തന്നെ സ്ഥലം പിടിച്ചിരുന്നു. ജല വിഭവങ്ങളിൽ മുന്നിൽ നില്കുന്ന കക്കകൾ ആ തീരത്തു , മതിലിനോട് അടിഞ്ഞു കൂടിയത് കാണാമായിരുന്നു..
അപ്പോഴേക്കും ഞങ്ങളെ തേടി ഒരു വലിയ മോട്ടോർ ബോട്ട് എത്തി. വൈകുന്നു , എത്രയും വേഗം തിരിച്ചു തുഴയണം എന്ന നിർദേശം. കാരണം ഇനിയും ഊഴം കാത്തു നിൽക്കുന്ന സഞ്ചാരി സുഹൃത്തുക്കൾ കരയിലുണ്ട്.
വെയിലിന്റെ കാഠിന്യം കൂടുതൽ അനുഭവപ്പെട്ടു തുടങ്ങി. വലിയ മോട്ടോർ ബോട്ടുകൾ യാത്രികരെ വഹിച്ചു കൊണ്ടു വീണ്ടും വീണ്ടും കടന്നു പൊയ്ക്കൊണ്ടി രുന്നു...അവരിൽ നിന്ന് ദൂരെ മാറി ഞങ്ങൾ തുഴഞ്ഞു തുഴഞ്ഞ് പുറപ്പെട്ട തീരത്തു തന്നെ എത്തി...കൂട്ടത്തിൽ ഒന്നോ രണ്ടോ പേർ നല്ല ക്ഷീണിതരായതിനാൽ അവരുടെ ഭാരം കൂടി വഹിക്കേണ്ടി വന്നു.. അതായത് ഒറ്റയ്ക്ക് പോയവർ ഇരട്ടയായി തിരിച്ചെത്തി. "ഒരുമിച്ചു തുഴയാം ഒരുമിച്ചു ചേരാം, എന്നത്‌ ആപ്ത വാക്യം.
 അല്പസമയത്തിനകം ഒടുവിലത്തെ ടീമും അവരുടെ തുഴച്ചിൽ പൂർത്തിയാക്കി കരയിലേക്കെത്തി. തുടർന്ന് എല്ലാവരും പാർക്കിന്റെ ഒഴിഞ്ഞ ഭാഗത്തു ഒത്തു കൂടി. ഇനി പുതിയ മെമ്പർമാരുടെ പരിചയപ്പെടുത്തലിന്റെ ഊഴം . ചിലർ വലിയ വായിൽ , വാതോരാതെ സ്വയം പരിചയപ്പെടുത്തി , മറ്റു ചിലർ ചുരുക്കം വാക്കിലും. ഓരോ  തവണയും പുതുമുഖങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ കൂട്ടായ്മയുടെ മറ്റൊരു വിജയം . സഞ്ചാരിയുടെ എല്ലാ ഇവെന്റുകളിലും പരമാവധി മെമ്പർമാർ എത്തിച്ചേരുന്നതും ഒരു പക്ഷെ ആത്മ ബന്ധങ്ങളുടെ ആഴം  കൂടിയത് കൊണ്ടാകാം . കയാക്കിങ് വ്യത്യസ്ഥമായ , വേറിട്ട അനുഭവം ആണെന്ന് അതിൽ പങ്കെടുത്ത എല്ലാ മെമ്പർമാരും ഒരേ സ്വരത്തിൽ പറയുന്നു . അതോടൊപ്പം തന്നെ സഞ്ചാരിയുടെ മറ്റൊരു പ്രോഗ്രാം ആയ " നോട്ട് ബുക്ക് " സീസൺ 4 നെ ക്കുറിച്ചു വിവരങ്ങൾ പങ്കുവെക്കുകയും ഉണ്ടായി. " "സ്വപ്നങ്ങൾക്ക് ചിറകേകാം ... വിടരട്ടെ നറു പുഞ്ചിരികൾ ".....അങ്ങിനെ മനോഹരമായ ഓർമ്മകൾ സമ്മാനിച്ച് എല്ലാവരും ചേർന്ന്  ഒരു ഗ്രൂപ്പ് ഫോട്ടോയും .. ഉച്ചയോടെ പരിസമാപ്തി കുറിച്ച് കൊണ്ട് സഞ്ചാരികൾ അവരവരുടെ ലോകത്തേക്ക് വീണ്ടും യാത്രയായി. വീണ്ടും ആരോ ഒരാൾ കമെന്റ് പറഞ്ഞു ....അടുത്ത ഇവന്റ് പതിവ് പോലെ സർപ്രൈസ് ആയിരിക്കുമല്ലോ............? അതെ ആയിരിക്കും .......



മനസ്സിൽ കായലും , കളി വള്ളവും തത്തിക്കളിക്കുമ്പോൾ മറക്കാൻ പറ്റാത്ത ഒരു ഗാനമാണ് ഓർമ്മയിൽ എത്തിയത്....

       " കായലിനക്കരെ പോകാൻ  എനിക്കൊരു

                     കളിവള്ളമുണ്ടായിരുന്നു
              പണ്ടൊരു കളിവള്ളമുണ്ടായിരുന്നു ...
             ഒത്തിരി ദൂരം തുഴഞ്ഞു തരാനൊരു
                      മുത്തശ്ശിയുണ്ടായിരുന്നു ..
             അന്തിക്ക് ഞങ്ങളാ കായലിനക്കരെ
                       അമ്പലമുറ്റത്തു പോയി
              കളിവള്ളം തുഴയും , കഥകൾ  പറയും
               കഥകളി പാട്ടുകൾ പാടും , മുത്തശ്ശി
കളിവഞ്ചിപ്പാട്ടുകൾ പാടും."....🎼🎼
 ...................................................................



                  
                                                          

Monday, January 21, 2019

ഒന്ന് വിടരാൻ



പുലരും മുമ്പ് പൂമൊട്ട് 

എന്നോട് ചോദിച്ചു, 

ഞാനൊന്ന് വിടർന്നോട്ടെ ? 

വേണ്ടെന്ന് ഞാൻ - 

മധ്യാഹ്നത്തിലായാലോ ? 

അതും വേണ്ട- 

എങ്കിൽ 

സായം സന്ധ്യയിൽ ? 

വേണ്ടേ വേണ്ട 

ഞാൻ ആണയിട്ടു .. 

എന്നാൽ 

പാതിരാവിൽ ......? 

ആവാം അല്ലേ ...? 

ങഹാ ! അതാണ് നല്ലത് .. 


നിഴൽ



ബാല്യത്തിൽ 
നീയൊരോമന കൗതുകം 
കൗമാരത്തിൽ 
നീ വെറും കോരകം 
യൗവ്വനത്തിൽ 
നീയൊരു ഉൾപ്പുളകം 
വാർദ്ധക്യത്തിൽ 
നീ പ്രഹേളിക ..

കണ്ണൂർ.


പറന്നു പറന്നു പറന്നു ചെല്ലാൻ 
മാനത്തിന്നതിരുകളില്ലാ... 
അതിരുകളില്ലാമാനത്ത്... 
മോഹത്തിൻ ചിറക് വിരിച്ച്.. 
കണ്ണൂരിന്നുയരുകയായ്... 
ആഹ്ലാദമാണിനി.. 
ആമോദമാണിനി... 
ആഘോഷത്തോടെ പറന്നുയരാം.. 
ആകാശപ്പൊയ്കയിൽ 
നീന്തിത്തുടിച്ചിടാൻ 
കണ്ണൂരിനിയെന്നും മുന്നിലുണ്ട്.. 
വനിലുയരുന്ന കണ്ണൂരിനിമുതൽ 
പാരിലെ നക്ഷത്രമായ് വിളങ്ങും... 




K A N N U R 


ഇപ്പോൾ കറുപ്പിനഴകില്ല


അങ്ങൊരു മലയുണ്ട് 
ആന കേറാമല 
ആടു കേറാമല 
ആയിരം കാന്താരി 
പൂത്തുലയും മല. 
അവിടെ, 
സഹനവും 
സ്‌നേഹവും 
സാഹോദര്യവും 
ത്രിവേണീ സംഗമമായി. 
ആ കാനന ഛായയിൽ 
അമ്പലവും പള്ളിയും 
മുഖത്തോടു മുഖം നോക്കി 
കാണികളെ കൈമാടി വിളിച്ചു. 
അചിരേണ 
മാമലയ്ക്കപ്പുറവും ഇപ്പുറവും 
ആട്ടവും പാട്ടും പൊടിപൊടിച്ചു ! 
എണ്ണപ്പെട്ട പടികൾ 
എണ്ണമയമായതും 
ആരോഹണക്കാരും 
അവരോഹണക്കാരും 
'തലമറന്നെണ്ണ തേച്ചതും" 
താഴികക്കുടത്തിൽ 
നിണത്തുള്ളികൾ പടർന്നതും 
നിനച്ചിരിക്കാത്ത നേരത്താണ്. 
പുലരിത്തുടിപ്പിനെ 
ദുർമ്മേദസ്സ് ഗ്രസിച്ചപ്പോൾ 
ശാന്തിയും സമാധാനവും 
പേടിയോടെ, ശരണം വിളിച്ച് 
മലമാളത്തിലൊളിച്ചു. 
ഇപ്പോൾ കറുപ്പിനഴകില്ല..